ദേശീയപാത രണ്ട് സ്ട്രക്ച്ചുകളുടെ ഉദ്ഘാടനം; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം, ഒന്നും ചെയ്യാത്ത ബിജെപി അധ്യക്ഷനു ക്ഷണം !
ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനമാണ് കേരളം
കേരളത്തിന്റെ ചിരകാല സ്വപ്‌നമായ ദേശീയപാത വികസനത്തിന്റെ രണ്ട് സുപ്രധാന സ്ട്രക്ച്ചുകൾ ഇന്ന് നാടിനു സമർപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഈ പരിപാടിയിൽ സംസ്ഥാന സർക്കാരിനു ക്ഷണമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിനെ ഒഴിവാക്കി രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്രം.
ദേശീയപാത വികസനത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ച സംസ്ഥാനമാണ് കേരളം. കിഫ്ബി വഴി 5,580 കോടിയാണ് സംസ്ഥാനം വഹിച്ചത്. 3,114 കോടി ചെലവഴിച്ച ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം ചെലവും വഹിച്ചിരിക്കുന്ന കേരളമാണ്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ദേശീയപാത യാഥാർഥ്യമാകാൻ കാരണമെന്ന് കേന്ദ്രവും നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും ഈ പദ്ധതിയുടെ രണ്ട് സുപ്രധാന സ്ട്രക്ച്ചുകൾ ഉദ്ഘാടനം ചെയ്യുമ്പോൾ സംസ്ഥാന സർക്കാരിനെ കേന്ദ്രം മനപ്പൂർവ്വം ഒഴിവാക്കിയിരിക്കുന്നു.
ദേശീയപാത 66ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം - രാമനാട്ടുകര ആറുവരിപ്പാതയുമാണ് പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കുന്നത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഈ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ല. ബിജെപിയുടെ പ്രവൃത്തി ജനാധിപത്യത്തിനു അപമാനമെന്ന് മുഹമ്മദ് റിയാസ് വിമർശിച്ചു.