രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പരിഗണിച്ച് 12 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ അവധി വൈകി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി പ്രിയങ്കക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശക്തമായ മഴ സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മറ്റ് ജില്ലകളെല്ലാം രാത്രി തന്നെ അവധി പ്രഖ്യാപിച്ചപ്പോള്‍ ഏറെ വൈകി രാത്രി 11 മണി കഴിഞ്ഞാണ് എറണാകുളം കളക്ടറുടെ പേരില്‍ അവധി തീരുമാനം വന്നത്.
കുട്ടികളൊക്കെ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണ്ടെ എന്ന ചോദ്യമാണ് കളക്ടറുടെ പേജില്‍ ആളുകള്‍ ചോദിക്കുന്നത്. ഇതൊക്കെ പിള്ളേര് ഉറങ്ങുന്നതിന് മുന്‍പ് പ്രഖ്യാപിക്കണ്ടേ, പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയായല്ലോ എന്നാണ് ഒരാളുടെ വിമര്‍ശനം. ഇത്തരം തീരുമാനങ്ങളില്‍ സെന്‍സിബിലിറ്റി കാണിക്കാമെന്നും ചിലര്‍ പറയുന്നു. അതേസമയം സാഹചര്യം മനസിലാക്കി വൈകിയെങ്കിലും തീരുമാനം അറിയിച്ചല്ലോ എന്ന് പറയുന്നവരുമുണ്ട്. ഇനി ഇത്തരം അവസാന നിമിഷങ്ങളിലെ തീരുമാനങ്ങള്‍ ഉണ്ടാകില്ലെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്ന കമന്റുകളും പേജിന് കീഴിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ പരിഗണിച്ച് 12 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ ഇന്ന് രാവിലെയോടെയാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനസമയത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്.