1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Sanju Samson frustrates Heinrich klassen Heated verbal exchange

ക്ലാസനെ മിന്നൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി സഞ്ജു, കലിപ്പിച്ച് താരം, വിട്ടുകൊടുക്കാതെ ചേട്ടനും, ചെന്നൈ - ഹൈദരാബാദ് മത്സരത്തിൽ നാടകീയ രംഗങ്ങൾ

മത്സരത്തിന്റെ പതിനഞ്ചാം ഓവറില്‍ ക്ലാസന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സുരക്ഷിതമായ നിലയിലെത്തിയിരുന്നു.

Sanju Samson, Heinrich klassen, Verbal exchange, SRH vs CSK, IPL
ഐപിഎല്ലിലെ ആവേശകരമായ ചെന്നൈ- ഹൈദരാബാദ് മത്സരത്തിനിടെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റിംഗ് 180 റണ്‍സില്‍ അവസാനിച്ചപ്പോള്‍ 19 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയം കണ്ടു. മത്സരത്തില്‍ ഹെന്റിച്ച് ക്ലാസന്‍- ഇഷാന്‍ കിഷന്‍ കൂട്ടുക്കെട്ടായിരുന്നു ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ പതിനഞ്ചാം ഓവറില്‍ ക്ലാസന്‍ മടങ്ങുമ്പോള്‍ ഹൈദരാബാദ് സുരക്ഷിതമായ നിലയിലെത്തിയിരുന്നു.
 
 തുടക്കത്തിലെ റണ്‍സ് നിയന്ത്രിക്കാന്‍ ചെന്നൈയ്ക്കായെങ്കിലും ഹെന്റിച്ച് ക്ലാസന്‍ ക്രീസിലെത്തിയതോടെയാണ് മത്സരം ചെന്നൈ കൈവിട്ടത്. പതിനഞ്ചാം ഓവറില്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റമ്പ് ചെയ്താണ് ക്ലാസന്‍ മടങ്ങിയത്. ഔട്ട് എന്ന് സ്‌ക്രീനില്‍ തെളിഞ്ഞതിന് പിന്നാലെ ഡഗൗട്ടിലേക്ക് പോവുകയായിരുന്ന ക്ലാസന്‍ വിക്കറ്റ് ആഘോഷിച്ചിരുന്ന സഞ്ജു സാംസണുമായി കയര്‍ക്കുകയായിരുന്നു. എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും അതുവരെ ചിരിച്ചുനിന്ന സഞ്ജു സാംസണ്‍ ക്ലാസന്റെ നേര്‍ക്ക് വന്നെടുക്കുകയും സഹതാരങ്ങള്‍ സഞ്ജുവിനെ പിടിച്ചുമാറ്റുകയുമായിരുന്നു. ഇതിന് പിന്നാലെ സഞ്ജു ഫീല്‍ഡ് അമ്പയറോട് പരാതി പറയുകയും ചെയ്തു.
 
 മഹേന്ദ്രസിംഗ് ധോനിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മിന്നല്‍ വേഗത്തിലുള്ള സ്റ്റമ്പിങ്ങാണ് സഞ്ജു നടത്തിയത്. ക്ലാസന്‍ പുറത്താവുമ്പോഴേക്കും മത്സരത്തിന്റെ ആധിപത്യം ഹൈദരാബാദ് നേടിയിരുന്നു. എങ്കിലും ക്ലാസന്‍ മടങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ചെന്നൈയ്ക്ക് സാധിച്ചു. എന്നാല്‍ വിജയത്തിലേക്കെത്താന്‍ ഇത് മതിയാകുമായിരുന്നില്ല. മത്സരത്തിലുടനീളം ചെന്നൈ നായകന്‍ റുതുരാഗ് ഗെയ്ക്ക്വാദ് നടത്തിയ മെല്ലെപ്പോക്കും ഫൈനല്‍ ഓവറുകളില്‍ ചെന്നൈ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താതിരുന്നതുമാണ് ചെന്നൈക്ക് തിരിച്ചടിയായത്. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. അവസാന മത്സരത്തില്‍ ഗുജറാത്തിനെ പരാജയപ്പെടുത്തിയാലും മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാകും ചെന്നൈയുടെ പ്ലേ ഓഫ് സാധ്യത.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
അഭ്യൂഹങ്ങൾക്ക് വിരാമം, ബ്രസീലിയൻ ടീമിൽ സുൽത്താനെത്തി, ലോകകപ്പിൽ കളിക്കും