ഐപിഎല്ലിലും സൂര്യ പരുങ്ങുന്നു, ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തിന് ഭീഷണി, ഭാവി നായകനെ കണ്ടെത്താൻ ബിസിസിഐ

ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പൂജ്യത്തിന് പുറത്തായതും സെമിയില്‍ ഇംഗ്ലണ്ടിനെതിരെ വെറും 11 റണ്‍സ് മാത്രം നേടിയതുമാണ് സൂര്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

Suryakumar Yadav
Jithin Raj| Last Modified ബുധന്‍, 15 ഏപ്രില്‍ 2026 (10:59 IST)
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍ സ്ഥാനം അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. സൂര്യയുടെ ബാറ്റിങ് ഫോമില്‍ വന്ന ഇടിവാണ് സെലക്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുന്നത്. 2028ലെ ടി20 ലോകകപ്പും ഒളിമ്പിക്‌സ് സ്വര്‍ണമെഡലും ഇന്ത്യ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് ടീം അഴിച്ചുപണിക്കൊരുങ്ങുന്നത്.


ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പൂജ്യത്തിന് പുറത്തായതും സെമിയില്‍ ഇംഗ്ലണ്ടിനെതിരെ വെറും 11 റണ്‍സ് മാത്രം നേടിയതുമാണ് സൂര്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കക്കെതിരെ തിളങ്ങിയതൊഴിച്ചാല്‍ ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരങ്ങളിലൊന്നും തിളങ്ങാന്‍ സൂര്യയ്ക്കായിരുന്നില്ല. 2028ല്‍ സൂര്യയ്ക്ക് 37 വയസാകും എന്നതും ബിസിസിഐ മാറ്റിചിന്തിപ്പിക്കുന്നുണ്ട്.


സൂര്യകുമാറിന് പകരം നായകനായി മലയാളി താരം സഞ്ജു സാംസണെ അടക്കം ബിസിസിഐ പരിഗണിക്കുന്നുണ്ട്. ഏകദിന, റ്റെസ്റ്റ് റ്റീം നായകനായ ശുഭ്മാന്‍ ഗില്ലിന് ബിസിസിഐ പരിഗണന നല്‍കുന്നുണ്ടെങ്കിലും ടി20യില്‍ ദേശീയ ടീമിനായി മികവ് തെളിയിക്കാത്തത് ഗില്ലിന് തിരിച്ചടിയാണ്. വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനങ്ങളിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാകും 2028 വരെ സൂര്യയെ നായകനായി തുടരണോ എന്ന കാര്യത്തില്‍ ബിസിസിഐ തീരുമാനമെടുക്കുക.

സെലക്ഷന്‍ കമ്മിറ്റി സൂര്യയ്‌ക്കെതിരാണെങ്കിലും കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ സൂര്യകുമാറിനുണ്ട്. 2028 വരെ പരിശീലക കരാര്‍ നീട്ടണമെന്ന് ഗംഭീര്‍ ബിസിസിഐയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സൂര്യയ്ക്ക് പകരം നായകനെ പരിഗണിക്കുമ്പോള്‍ ഗംഭീറുമായുള്ള അടുപ്പം സഞ്ജുവിന് തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടക്കുന്ന അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളാകും ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :