അഭിറാം മനോഹർ|
Last Modified ഞായര്‍, 4 ജനുവരി 2026 (10:05 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ ആശങ്കയറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ലോകകപ്പില്‍ തങ്ങളുടെ കളിക്കാര്‍ക്കും ആരാധകര്‍ക്കും എത്രമാത്രം സുരക്ഷയൊരുക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് അറിയിച്ച് ഐസിസിക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചത്. ഐപിഎല്‍ 2026 സീസണില്‍ നിന്നും ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്‌മാനെ പുറത്താക്കിയതിന് പിന്നാലെയാണ് ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കുന്നതില്‍ സുരക്ഷാപ്രശ്‌നങ്ങളുണ്ടെന്ന വാദവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഒരു വിശദീകരണവും നല്‍കാതെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുസ്തഫിസുര്‍ റഹ്‌മാനെ റിലീസ് ചെയ്യണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. ഈ വിഷയത്തിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയ്ക്ക് കത്തെഴുതുമെന്നാണ് അറിയുന്നത്. ഐസിസിയിലും ഇക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പരാമര്‍ശിക്കും. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കെതിരെ അക്രമണങ്ങള്‍ രൂക്ഷമായതോടെയാണ് ഇന്ത്യ- ബംഗ്ലാദേശ് ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത്.
ഫെബ്രുവരി 7 മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പാകിസ്താന്റെ മത്സരങ്ങളെല്ലാം തന്നെ ശ്രീലങ്കയില്‍ വെച്ചാണ് നടക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണെങ്കില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റുവാന്‍ സാധ്യതയേറെയാണ്. ഗ്രൂപ്പ് സിയില്‍ വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, നേപ്പാള്‍,ഇറ്റലി എന്നിവരാണ് ബംഗ്ലാദേശിനൊപ്പം ലോകകപ്പിലുള്ളത്.