രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്
2027ലെ ഏകദിന ലോകകപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും ഭാവിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് മുന്നില്‍ കണ്ട് സീനിയര്‍ താരമായ രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റില്‍ ഇനി പരിഗണിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് ക്രിക്ബസില്‍ നടന്ന ചര്‍ച്ചയിലാണ് കൈഫ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കയിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ സീനിയര്‍ താരങ്ങളുടെ പരിചയസമ്പത്ത് ഏറെ നിര്‍ണായകമാണെന്ന് കൈഫ് പറയുന്നു. ഇപ്പോള്‍ തന്നെ ആളുകള്‍ കോലിയെ പറ്റിയും രോഹിത്തിനെയും പറ്റി സംസാരിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ബൗണ്‍സ് ഏറിയ പിച്ചുകളിലാകും മത്സരങ്ങള്‍. അതിനാല്‍ തന്നെ ഏറെ പരിചയസമ്പത്തുള്ള കോലി, രോഹിത് എന്നിവരുടെ സേവനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്.
അര്‍ജന്റീനയുടെ ടീമില്‍ ലയണല്‍ മെസ്സിക്ക് എത്ര പ്രാധാന്യമുണ്ട് അത്ര തന്നെ പ്രാധാന്യം ഇന്ത്യന്‍ ടീമില്‍ രോഹിത്തിനും കോലിയ്ക്കുമുള്ളത്. മെസ്സിക്ക് 39 വയസ്സായി, അദ്ദേഹത്തിന്റെ ടീം ഫൈനലിലെത്തി. സെമിയില്‍ അദ്ദേഹം ഗോള്‍ നേടിയില്ലെങ്കിലും അസിസ്റ്റ് നല്‍കി. പരിചയസമ്പത്താണ് ആ കളി കൊണ്ടുവരുന്നത്. കളി ജയിപ്പിക്കാന്‍ കഴിയുന്ന യുവതാരങ്ങളുള്ളപ്പോള്‍ അവരെ നയിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കാനും അറിയുന്ന പരിചയസമ്പന്നരും വെണം. അര്‍ജന്റീനയ്ക്ക് മെസ്സി എങ്ങനെയോ അതുപോലെയാണ് ലോകകപ്പില്‍ ഇന്ത്യക്ക് കോലിയും രോഹിത്തും. കൈഫ് പറഞ്ഞു.