1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Spain vs Argentina final argentina wiped away by spain

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

ഫൈനല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ്ണമായ ആധിപത്യമാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുടെ മുകളില്‍ സ്‌പെയിന്‍ ചെലുത്തിയത്.

Spain vs Argentina, Argentina football, Fifa worldcup final
ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ സ്‌പെയിനിന് മുന്നില്‍ നാണംകെട്ട് 2022ലെ ലോകചാമ്പ്യന്മാരായിരുന്ന അര്‍ജന്റീന. നിശ്ചിതസമയത്ത് ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തിലേക്ക് നീങ്ങുകയായിരുന്നു. ആദ്യത്തെ 90 മിനിറ്റുകളില്‍ നിലവിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയിലെത്തിയ അര്‍ജന്റീനയ്ക്ക് ഒരൊറ്റ ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനായില്ല. ഫൈനല്‍ മത്സരത്തിലുടനീളം സമ്പൂര്‍ണ്ണമായ ആധിപത്യമാണ് ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയുടെ മുകളില്‍ സ്‌പെയിന്‍ ചെലുത്തിയത്. റോഡ്രിയും യമാലും ഓല്‍മോയുമെല്ലാം കളം നിറഞ്ഞതോടെ ലയണല്‍ മെസ്സിക്കും സംഘത്തിനും മറുപടിയില്ലാതെയായി.
 
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌പെയിനിന്റെ സര്‍വാധിപത്യമാണ് കാണാനായത്. തുടക്കത്തില്‍ ആക്രമിച്ച് കളിക്കാന്‍ അല്പനേരം അര്‍ജന്റീന ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ തങ്ങള്‍ക്ക് അതിന് സാധിക്കില്ലെന്ന് മനസിലാക്കി. പിന്നീട് മത്സരത്തിന്റെ പൂര്‍ണ്ണമായ നിയന്ത്രണം സ്‌പെയിനിനായിരുന്നു. ഹൈബോളുകളിലൂടെ മുന്നേറാന്‍ അര്‍ജന്റീന ശ്രമിച്ചെങ്കിലും പന്ത് കൈവശം വെയ്ക്കാനാകാതെ വന്നതോടെ കളി പരുക്കനായി. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ലാമിന്‍ യമാല്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് അപകടം വിതച്ചു.  ചെറിയ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്താന്‍ ശ്രമിച്ചു എന്നതല്ലാതെ അര്‍ജന്റീന ഒരു ഘട്ടത്തിലും ചിത്രത്തിലേക്ക് വന്നതെയില്ല.
 
പലപ്പോഴും സ്‌പെയിന്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും തന്നെ ഗോളാക്കി മാറ്റാനായില്ല.രണ്ടാം പകുതിയില്‍ ലിയാന്‍ഡ്രോ പരേഡസിനെ കൊണ്ടുവന്നെങ്കിലും യാതൊരു കാര്യവുമുണ്ടായില്ല.  രണ്ടാം പകുതിയിലെ ഹൈഡ്രേഷന്‍ ബ്രേക്കിന് പിരിയുമ്പോഴും സ്‌പെയിനിനെ ഗോളടിക്കുന്നതില്‍ നിന്ന് തടയുക എന്ന് മാത്രമായിരുന്നു അര്‍ജന്റീനയുടെ ഗെയിം പ്ലാന്‍.സ്‌കലോണി ഡി പോളിനെ പിന്‍വലിച്ച് ജൂലിയാനോ സിമിയോണിയെ കൊണ്ടുവന്നിട്ടും ഒന്നും ചെയ്യാനായില്ല. പന്ത് കിട്ടാതെ തലങ്ങും വിലങ്ങും ഓടുന്നത് മാത്രമായിരുന്നു മെസ്സിപ്പടയുടെ ജോലി. എന്‍സോ ഫെര്‍ണാണ്ടസ് രണ്ടാം മഞ്ഞ കാര്‍ഡ് വാങ്ങിക്കുക കൂടി ചെയ്തതോടെ അര്‍ജന്റീനയ്ക്ക് തിരിച്ചുവരാനുള്ള അവസാനസാധ്യതയും നഷ്ടമായി. 90 മിനിറ്റില്‍ ഒരൊറ്റ ഷോട്ട് പോലും അടിച്ചില്ലെന്ന ദയനീയമായ പ്രകടനം.
 
10 പേരായി ചുരുങ്ങിയതോടെ ഗോള്‍ വഴങ്ങാതെ എത്ര മിനിറ്റ് അര്‍ജന്റീന പിടിച്ച് നില്‍ക്കും എന്ന് മാത്രമായി ചോദ്യം. 95മത്തെ മിനിറ്റില്‍ നീക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും ഓട്ടോമെന്‍ഡിയെ ഫൗള്‍ ചെയ്‌തെന്ന കാരണത്താല്‍ റഫറി ഗോള്‍ നിഷേധിച്ചു. 106മത്തെ മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ ഗോള്‍ നേടിയത്. അവസാനനിമിഷം മെസ്സിയിലൂടെ മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായി.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക