രേണുക വേണു|
Last Modified വ്യാഴം, 19 മാര്‍ച്ച് 2026 (10:46 IST)
രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളായ കേദാർനാഥിലും ബദ്രിനാഥിലും ദർശനം നടത്തുന്ന എല്ലാ അഹിന്ദുക്കളും ഇനി ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ബദ്രിനാഥ്-കേദാർനാഥ് സംയുക്ത ക്ഷേത്ര കമ്മിറ്റി. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ ഇവിടെ സ്ഥിരമായി സന്ദർശനം നടത്തിയിരുന്ന നടൻ സൈഫ് അലിഖാന്റെ മകളും നടിയുമായ സാറാ അലി ഖാനും കേദാർനാഥിലും ബദ്രിനാഥിലും പ്രാർത്ഥന തുടരുന്നതിന് സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരും. സാറ അലി ഖാൻ സനാതന ധർമ്മത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ പ്രാർത്ഥന നടത്താൻ ഞങ്ങൾ അവരെ അനുവദിക്കുമെന്നായിരുന്നു ക്ഷേത്ര കമ്മിറ്റി ചെയർമാന്റെ പ്രതികരണം. പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ വാദം.
കേദാർനാഥിലും ബദ്രിനാഥിലും പതിവായി ദർശനം നടത്തുന്നയാളാണ് സാറ അലി ഖാൻ. ഉജ്ജൈനിലും മറ്റ് ജ്യോതിർലിംഗ സ്ഥലങ്ങളിലും സാറ ദർശനം നടത്താറുണ്ട്. ഇവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും സാറ സോഷ്യൽ മീഡിയകളിൽ പതിവായി പങ്കുവെക്കാറുമുണ്ട്.