തുടരാൻ ഇന്നസെന്റ്, പിടിച്ചടക്കാൻ ബെന്നി ബഹനാൻ; ചാലക്കുടിയുടെ ചങ്ങാതിയാവാൻ മൂന്നാമനും! - ആര് നേടും?

പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തിൽ 2014ൽ ഇന്നസെന്‍റ് നേടിയത് അട്ടിമറി വിജയമായിരുന്നു.

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (15:16 IST)
തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കനത്ത പോരാട്ടമാണ് ചാലക്കുടി മണ്ഡലത്തിൽ നടക്കുന്നത്.

പരമ്പരാഗതമായി യുഡിഎഫിനൊപ്പം ശക്തിയുള്ള മണ്ഡലത്തിൽ 2014ൽ ഇന്നസെന്‍റ് നേടിയത് അട്ടിമറി വിജയമായിരുന്നു.കഴിഞ്ഞ തവണ പി സി ചാക്കോയും കെ പി ധനപാലനും പരസ്പരം തൃശൂർ, ചാലക്കുടി മണ്ഡലങ്ങൾ വെച്ചുമാറിയതാണ് രണ്ടു സ്ഥലത്തെയും തോൽവിക്ക് കാരണമായതെന്നാണ് യുഡിഎഫ് വിലയിരുത്തിയത്.2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള ഏഴ് നിയമസഭാ സീറ്റുകളിൽ നാലെണ്ണം യുഡിഎഫിനൊപ്പവും മൂന്നെണ്ണം എൽഡിഎഫിനൊപ്പവുമായിരുന്നു.

സിറ്റിങ് എം.പി ഇന്നസെന്റാണ് ഇടതു സ്ഥാനാർത്ഥി.
യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് കൂടി എത്തുന്നതോടെ ചാലക്കുടിയിൽ മത്സരം തീപാറും. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും പാർട്ടി ചിഹ്നത്തിലുള്ള മത്സരവും ഇത്തവണ ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാൽ പരമ്പരാഗതമായുള്ള വോട്ടുകൾ ഇത്തവണ വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ശബരിമല വിഷയം മുൻനിർത്തിയുള്ള പ്രചാരണത്തിൽ എൻഡിഎയും കിഴക്കമ്പലം പഞ്ചായത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എടുത്തുകാട്ടി നേട്ടമുണ്ടാക്കാമെന്ന് ട്വന്റി ട്വന്‍റിയും പ്രതീക്ഷിക്കുന്നു.

വികസനപ്രവർത്തനങ്ങളും ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവുമൊക്കെ സജീവ തെരഞ്ഞെടുപ്പ് വിഷയമാകുന്ന ചാലക്കുടിയിൽ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളും പ്രചാരണത്തിനിടെ ചർച്ചയാകും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :