കോടതിയിലേക്ക് കൊണ്ടുപോകും വഴി പൊലീസുകാർക്ക് മദ്യ സൽക്കാരം, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധോലോക ഭീകരൻ രക്ഷപ്പെട്ടു

Last Modified വെള്ളി, 29 മാര്‍ച്ച് 2019 (14:54 IST)
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബദ്ദൻ സിംഗ് അലിയാൻ ബദ്ദു തന്ത്രപരമായി രക്ഷപ്പെട്ടു. മീററ്റിലാണ് സംഭവം ഉണ്ടായത്. ഒരു കേസുമായി ബന്ധപ്പെട്ട്. ഗാസിയാബദ് കോടതിയിലേക്ക് പ്രതിയെ പൊലീസ് കൊണ്ടുപോയിരുന്നു. എന്നാൽ തിരികെ വരും വഴിയിൽ പൊലീസുകാർക്ക് ബദ്ദൻ സിംഗ് ഒരു മദ്യ സൽക്കാരം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്.

മീററ്റിലെ ഡെൽഹി റോഡിലുള്ള ഒരു ബാറിലേക്കാണ് ബദ്ദൻ സിംഗ് പൊലീസുകാരെ കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വച്ച് പൊലീസുകാർക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷമാണ് ഇയാൾ കടന്നുകളഞ്ഞത്. സംഭവത്തിൽ ഒരു ഇൻസ്പെക്ടർ ഉൾപ്പടെ ഏഴു പൊലീസുകാരെ സസ്പൻഡ് ചെയ്തു. ഈ പൊലീസുകാർ ഇപ്പോഴും സ്വബോധം വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ബദ്ദൻ സിംഗിനെ ഉടൻ പിടികൂടാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സീനിയർ സൂപ്രണ്ടന്റ് ഒഫ് പൊലീസ് നിതിൻ തിവാരി വ്യക്തമാക്കി. 1996ൽ ഒരു അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ബദ്ദൻ സിംഗ്. പത്തോളം കൊലപാതക കേസുകളിലും കലാപങ്ങളിലും ഇയാൾ പ്രതിയാണ്. പരോളിനയുള്ള ബദ്ദൻ സിംഗിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് സംഭവം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :