ലഹരിമാഫിയയിലേക്ക് അധ്യാപികമാർ എങ്ങനെ എത്തി?, എല്ലാം എത്തിനിൽക്കുന്നത് ഇൻസ്റ്റഗ്രാമിൽ , അന്വേഷിക്കാൻ പ്രത്യേക സംഘം
എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാര്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടിരുന്നത് ഇന്‍സ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമരുന്ന് മാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞ് തന്നെയാണ് ഇവര്‍ ബന്ധം സ്ഥാപിച്ചതെന്നും പിന്നീടാണ് വില്പനയിലെ കണ്ണികളായി മാറിയതെന്നും പോലീസ് പറയുന്നു.
50,000 രൂപയ്ക്ക് 3000 രൂപ കമ്മീഷനാണ് ഇവര്‍ നല്‍കിയിരുന്നതെന്ന് മൊഴിയുണ്ടെങ്കിലും ഇത് ശരിയല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. എംഡിഎംഎ ഇടപാടുകാര്‍ കീര്‍ത്തനയുടെയും കാവ്യയുടെയും അക്കൗണ്ടിലേക്ക് അയച്ചിരുന്ന പണം ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നതപയി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവ്യ അടുത്തിടെ പുതിയ കാര്‍ വാങ്ങിയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്.
മംഗളുരുവിലെ ഒരു സുഹൃത്ത് വഴിയായിരുന്നു ഇവര്‍ ആദ്യം എംഡിഎംഎ ഉപയോഗിച്ചത്. പിന്നീടാണ് വില്പനക്കാരെ തേടുന്നത്. ഇതിനായി ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചു. ഇരുവരും അധ്യാപികമാരായതിനാല്‍ തന്നെ മയക്കുമരുന്ന് മാഫിയ ഇത് പരമാവധി ഉപയോഗപ്പെടുത്തി. കാവ്യയും കീര്‍ത്തനയും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. ഈ സംഘത്തില്‍ ഒരാള്‍ കൂടിയുണ്ടെന്ന് സൂചനയുണ്ട്. ഈ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോഴെ വ്യക്തമാകു.ALSO READ: ഒരു വർഷം കൊണ്ട് അക്കൗണ്ടിൽ 14 ലക്ഷം, അഞ്ച് മാസം കൊണ്ട് ഒൻപത് ലക്ഷം; ലഹരി ഇടപാടിൽ അധ്യാപകർ 'ആക്ടീവ്'