1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SIT gives clean chit to D Mani

ശബരിമല സ്വര്‍ണ കൊള്ളയുമായി ബന്ധമില്ല; ഡി മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്ഐടി

വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി ഡി മണിയെ ചോദ്യം ചെയ്തത്.

No connection with Sabarimala gold loot
തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി. മണി (ഡയമണ്ട് മണി) കുറ്റക്കാരനല്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഡി മണിയെ കുറ്റവിമുക്തനാക്കി എസ്ഐടി ക്ലീന്‍ ചിറ്റ് നല്‍കി. ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്ഐടി ഡി മണിയെ ചോദ്യം ചെയ്തത്. 
 
എന്നാല്‍, മണിയുടെ പ്രവാസിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല സ്വര്‍ണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡി മണിയുടെ ബന്ധം സ്ഥാപിക്കുന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. പ്രവാസി വ്യവസായിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
  
തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ സ്വദേശിയും അന്താരാഷ്ട്ര പുരാവസ്തു വ്യാപാരികളുമായി ബന്ധവുമുള്ളയാളാണ് ഡി മണി. സ്വര്‍ണം വില്‍ക്കുന്നതിനുള്ള ബിസിനസ് ഇടപാടുകളുടെ ഭാഗമായി തിരുവനന്തപുരത്താണെന്ന് എസ്ഐടിയോട് പറഞ്ഞിരുന്നു. ഇവ ശബരിമലയില്‍ നിന്നുള്ള ആഭരണങ്ങളാണെന്ന് സംശയിച്ചിരുന്നു. ഇതാണ് മണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അന്വേഷണത്തെ പ്രേരിപ്പിച്ചത്. 
 
അതേസമയം സ്വര്‍ണ്ണ കവര്‍ച്ചയുമായോ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡി മണി ആവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ തന്നെ മറ്റൊരാളായി തെറ്റിദ്ധരിച്ചതായും പഴയ കള്ളക്കടത്ത് സംഘവുമായി തനിക്ക് എവിടെയും ബന്ധമില്ലെന്നും മണി നേരത്തെ പറഞ്ഞിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇടുപ്പ് ശസ്ത്രക്രിയയ്ക്കിടെ ഡ്രില്‍ ബിറ്റ് ശരീരത്തില്‍ തുളച്ചുകയറി; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ പരാതി