ജയിച്ചാല്‍ രണ്ട് മുഖ്യമന്ത്രിമാര്‍, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസഭ പുനഃസംഘടന, ലീഗിനു അഞ്ച് മന്ത്രിമാര്‍; അടി ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ ഫോര്‍മുല

രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ ഉണ്ടാകും

Ramesh Chennithala, VD Satheesan, Ramesh Chennithala against VD Satheesan PR Work, Chennithala and Satheesan
VD Satheesan and Ramesh Chennithala
രേണുക വേണു| Last Modified വ്യാഴം, 8 ജനുവരി 2026 (11:40 IST)

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അധികാരം എങ്ങനെ പങ്കിടണമെന്നതിനെ കുറിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ച. മുഖ്യമന്ത്രി സ്ഥാനത്തിനായി മൂന്ന് പേര്‍ രംഗത്തുള്ളതിനാല്‍ തിരഞ്ഞെടുപ്പിനു മുന്‍പേ ഇക്കാര്യങ്ങളില്‍ തീരുമാനം വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. മുഖ്യമന്ത്രി സ്ഥാനം രണ്ട് ടേമുകളായി ഭാഗിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്.

രണ്ടര വര്‍ഷം വീതമുള്ള രണ്ട് ടേമുകളില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ ഉണ്ടാകും. വി.ഡി.സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കാണ് പ്രഥമ പരിഗണന. എഐസിസി ജനറല്‍ സെക്രട്ടറിയായ കെ.സി.വേണുഗോപാല്‍ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ സ്വാഭാവികമായും വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും. അങ്ങനെ വന്നാല്‍ സതീശനോ ചെന്നിത്തലോ ആഭ്യന്തരം കൊണ്ട് തൃപ്തിപ്പെടേണ്ടിവരും.

മുതിര്‍ന്ന നേതാക്കള്‍ കൂട്ടമായി നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ ഇതില്‍ പലര്‍ക്കും മന്ത്രിസ്ഥാനം കൊടുക്കാനും കോണ്‍ഗ്രസ് നിര്‍ബന്ധിതരാകും. അതിനാല്‍ രണ്ട് ടേമുകളിലായി മന്ത്രിസഭയിലും പുനഃസംഘടന ഉണ്ടാകും. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഇല്ലാതാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുസ്ലിം ലീഗിനു അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്ന കാര്യവും യുഡിഎഫിന്റെ പരിഗണനയിലുണ്ട്.

2021 ലും ഇതുപോലെ മുഖ്യമന്ത്രി സ്ഥാനവും മന്ത്രി സ്ഥാനങ്ങളും വിഭജിച്ചു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയ പരാജയം ഏറ്റുവാങ്ങി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :