WEBDUNIA|
Last Modified തിങ്കള്‍, 27 ഏപ്രില്‍ 2026 (09:25 IST)
മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവതിയുടെ പിതാവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ.അജിത് കുമാറാണു കൊല്ലപ്പെട്ടത്.
കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന അജിത് കുമാറിനെ വെട്ടിക്കൊന്നത്. കൊലപാതക കേസിൽ ജയിലിലായിരുന്ന അജിത് കുമാർ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. ഇതറിഞ്ഞ ശേഷമാണ് മകളെ കൊലപ്പെടുത്തിയ ആളെ വകവരുത്താൻ പുണ്യമൂർത്തി തീരുമാനിച്ചിറങ്ങിയത്.
പുണ്യമൂർത്തി അടക്കമുള്ള നാല് പേരും അമ്മൻപേട്ട പൊലീസിൽ കീഴടങ്ങി. ഇവരെ റിമാൻഡ് ചെയ്തു. ആലങ്കുടി ഗവ. പ്രൈമറി സ്‌കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന പി.കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്. മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, ഇരുചക്ര വാഹനത്തിൽ സ്‌കൂളിലേക്കു പോകവേ, കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചു.