'പിണറായി കേമന്‍'; പ്രമുഖ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ സിപിഎമ്മിലേക്ക്?

നെല്‍വിന്‍ വില്‍സണ്‍| Last Modified ചൊവ്വ, 4 മെയ് 2021 (11:14 IST)

പ്രമുഖ ബിജെപി നേതാവ് സി.കെ.പത്മനാഭന്‍ സിപിഎമ്മിലേക്കെന്ന് സൂചന. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പത്മനാഭന്‍ രംഗത്തെത്തി. പല കോണുകളില്‍ നിന്നും അതിശക്തമായ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നെഞ്ച് വിരിച്ചു നേരിട്ടുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റും ധര്‍മടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും കൂടിയായ സി.കെ.പത്മനാഭന്‍ പറഞ്ഞു.

'എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കാന്‍ കാരണം പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ്. പിണറായി വിജയന്‍ ചെയ്ത ഒരുപാട് നല്ല കാര്യങ്ങളുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജനവിധിയെ വളരെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു. തുടര്‍ഭരണം എന്നത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേക്കാലമായി നിലനില്‍ക്കുന്ന കാര്യമാണ്. പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളില്‍ കുറ്റങ്ങള്‍ മാത്രം കാണുന്നത് ശരിയല്ല. കോവിഡ് പ്രതിസന്ധി മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ നന്നായി പിണറായി കൈകാര്യം ചെയ്തു. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല,' പത്മനാഭന്‍ പറഞ്ഞു. സുരേന്ദ്രന്‍ രണ്ട് സ്ഥലത്ത് മത്സരിച്ചത് വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച പത്മനാഭന് 15,000 ത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. 2016 ല്‍ കിട്ടിയ വോട്ട് പോലും ഇത്തവണ ലഭിച്ചില്ല. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയായി.

സിപിഎം വിട്ട് ബിജെപിയിലെത്തിയ നേതാവാണ് പത്മനാഭന്‍. പിന്നീട് രണ്ട് തവണ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചു. എന്നാല്‍, ഇപ്പോള്‍ ബിജെപി വിടാനുള്ള ആലോചനയിലാണ് അദ്ദേഹം. വീണ്ടും സിപിഎമ്മില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :