സഞ്ജുവിനെ വീഴ്ത്തിയതിന് പിന്നിൽ റിയാൻ പരാഗിന്റെ 'മാസ്റ്റർ പ്ലാൻ', പാളിയിരുന്നെങ്കിൽ മണ്ടനെന്ന പേര് വീണെനെയെന്ന് പരാഗ്
സഞ്ജുവിന്റെ ബാറ്റിംഗിലെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് പറയുന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെതിരായ ആദ്യ മത്സരത്തില്‍ ചെന്നൈ താരം സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നില്‍ കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. രാജസ്ഥാന്‍ വിട്ട് ചെന്നൈയിലെത്തിയ സഞ്ജുവിനെ പുറത്താക്കാന്‍ കൃത്യമായ പ്ലാനുണ്ടായിരുന്നുവെന്നും പ്ലാന്‍ പാളിയിരുന്നെങ്കില്‍ ആളുകള്‍ തന്നെ ചിലപ്പോള്‍ മണ്ടനെന്ന് പരിഹസിച്ചേനെയെന്നും പരാഗ് പറയുന്നു.
സഞ്ജുവിന്റെ ബാറ്റിംഗിലെ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് പറയുന്നു. സഞ്ജു ഭായിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നേരിടുന്ന ആദ്യ പന്തുകള്‍ എങ്ങോട്ടാണ് കളിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഷോട്ടുകള്‍ കളിക്കുന്നത് തടയുകയും മറ്റ് ഷോട്ടുകള്‍ കളിപ്പിക്കാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഒരു ചൂതാട്ടമായിരുന്നു. എങ്കിലും നടപ്പിലായി.
Nandre Burger removed Sanju Samson.
— Mufaddal Vohra (@mufaddal_vohra) March 30, 2026
Jofra Archer cleans up Ruturaj Gaikwad. pic.twitter.com/mhV5D0yqXH
സഞ്ജുവിന് ഏറെ പ്രിയപ്പെട്ട് പുള്‍ ഷോട്ടുകള്‍ കളിക്കാന്‍ അവസരം നല്‍കാതെ പന്തെറിയാനാണ് ബൗളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. സഞ്ജു പുറത്തായ ഷോട്ട് അദ്ദേഹം അങ്ങനെ കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അദ്ദേഹത്തിന് മറ്റ് ബോളുകളില്‍ പുള്‍ ചെയ്യാന്‍ അനുവദിച്ചില്ല. ബാറ്ററെ അസ്വസ്ഥനാക്കുന്ന രീതിയില്‍ പന്തെറിയാനാണ് ശ്രമിച്ചത്. ആ തന്ത്രം ഫലിച്ചു. അത് പാളിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ മണ്ടനെ പോലെ ഇരിക്കേണ്ടി വരുമായിരുന്നു. റിയാന്‍ പരാഗ് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.