ഹാർദ്ദിക്കെ, ആരെങ്കിലും ചോദിച്ചാൽ 42 വയസ്സുള്ള പയ്യൻ അഴിഞ്ഞാടിയതെന്ന് പറഞ്ഞാൽ മതി

Dhoni,CSK
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 15 ഏപ്രില്‍ 2024 (15:12 IST)
Dhoni,CSK
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി എല്ലാ സീസണുകളുടെ തുടക്കത്തിലും ഇത് മഹേന്ദ്രസിംഗ് ധോനിയുടെ അവസാന ഐപിഎല്ലാകും എന്ന വാര്‍ത്ത വരുന്നത് പതിവാണ്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ച താരം ഐപിഎല്ലില്‍ മാത്രമാണ് കളിക്കാനായി എത്തുന്നത്. വര്‍ഷത്തില്‍ 2 മാസം മാത്രമാണ് ക്രിക്കറ്റ് കളിക്കുന്നതെങ്കിലും ഈ 42മത് വയസ്സിലും ഗ്രൗണ്ടില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കാന്‍ ധോനിക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നേരിട്ട ആദ്യ 3 പന്തുകളും സിക്‌സര്‍ തൂക്കിയാണ് തന്റെ വിമര്‍ശകര്‍ക്ക് ധോനി മറുപടി നല്‍കിയത്.

രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്ക് വാദ്,ശിവം ദുബെ എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യഓവറുകളില്‍ ചെന്നൈ സ്‌കോര്‍ ഇഴഞ്ഞതോടെ ചെന്നൈ കിംഗ്‌സ് 200 താണ്ടില്ല എന്ന അവസ്ഥയിലാണ് അവസാന ഓവറില്‍ ധോനി ക്രീസിലെത്തിയത്. അവസാന ഓവര്‍ എറിയുന്നത് മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും. ധോനിയുടെ പ്രിയ ശിഷ്യനെന്ന് വിളിപ്പേരുണ്ടെങ്കിലും ആ ബന്ധമൊന്നും ഗ്രൗണ്ടില്‍ ധോനി കാണിച്ചില്ലെന്ന് മാത്രമല്ല കിട്ടിയ എല്ലാ ബോളും തന്നെ അടിച്ചുപറത്തുകയും ചെയ്തു. ഇരുപതാം ഓവര്‍ ഹാര്‍ദ്ദിക് എറിയാനെത്തുമ്പോള്‍ ചെന്നൈ 180 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു. രണ്ടാം ബോളില്‍ ഡാരില്‍ മിച്ചല്‍ പുറത്തായത് കരഘോഷത്തോടെയാണ് ചെന്നൈ ആരാധകര്‍ ആഘോഷിച്ചത്. ക്രീസിലെത്തിയ ധോനി നേരിട്ട ആദ്യ ബോള്‍ ലോംഗ് ഓണിന് മുകളിലൂടെ സിക്‌സ്. അടുത്ത ബോള്‍ ലോംഗ് ഓണിനും ഡീപ് മിഡ് വിക്കറ്റിനും ഇടയിലൂടെ സമ്മര്‍ദ്ദത്തിലായ ഹാര്‍ദ്ദിക്കിന്റെ അഞ്ചാമത്തെ ബോള്‍ വന്നത് ഫുള്‍ടോസ് ലെങ്തില്‍ ഇതും സിക്‌സ് നേടിയതോടെ ടീം സ്‌കോര്‍ 200 കടന്നു കുതിച്ചു. അവസാന പന്തില്‍ 2 റണ്‍സ് കൂടി നേടിയതോടെ ടീം സ്‌കോര്‍ 206/4.

നേരിട്ട 4 പന്തില്‍ നിന്നും 3 സിക്‌സടക്കം ധോനി നേടിയത് 500 സ്ട്രൈക്ക് റേറ്റില്‍ 20 റണ്‍സ്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ എന്നിവരിലൂടെ നന്നായി തുടങ്ങിയെങ്കിലും മധ്യ ഓവറുകളില്‍ ചെന്നൈ കളി പിടിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ മതീഷ പതിരാനയും മധ്യഓവറുകളില്‍ റണ്‍സ് പിടിച്ചുനിര്‍ത്തിയ ശാര്‍ദൂല്‍ താക്കൂര്‍,തുഷാര്‍ ദേഷ്പാണ്ഡെ എന്നിവരുടെ പ്രകടനങ്ങളും നിര്‍ണായകമായി. മുംബൈയ്ക്കായി രോഹിത് ശര്‍മ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :