രോഹിത്തിനെ പുറത്താക്കാനിരുന്ന അഗാർക്കർ പുറത്തേയ്ക്ക്?, മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ താരം എത്തുന്നു?
ബിസിസിഐ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്ന് അജിത് അഗാര്‍ക്കറെ ഒരു മാസത്തിനകം നീക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2026 ജൂണ്‍ വരെയായിരുന്നു അഗാര്‍ക്കറുമായി ബിസിസിഐ കരാര്‍ ഉണ്ടായിരുന്നത്. എന്നാലിത് മൂന്ന് മാസത്തെക്ക് നീട്ടിനല്‍കിയിരുന്നു. 2027ലെ ഏകദിന ലോകകപ്പ് മുന്നില്‍ കണ്ട് കാലാവധി നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അഗാര്‍ക്കര്‍ക്ക് പകരക്കാരനെ ബിസിസിഐ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അഗാര്‍ക്കര്‍ക്ക് പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരവും ബെംഗളുരുവിലെ എന്‍സിഎ മേധാവിയുമായ വിവിഎസ് ലക്ഷ്മണെ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐയുടെ നീക്കം. 2023 ഒക്ടോബറില്‍ ചീഫ് സെലക്ടറായി ചുമതലയേറ്റ ശേഷം അഗാര്‍ക്കറുടെ കാലയളവില്‍ 5 ഐസിസി ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ കളിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. 2 ടി20 ലോകകപ്പ് ഉള്‍പ്പടെ 3 കിരീടനേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതേസമയം രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ടെസ്റ്റ് വിരമിക്കല്‍ തീരുമാനമുണ്ടായതും അഗാര്‍ക്കറുടെ കാലയളവിലായിരുന്നു.
കിരീടനേട്ടങ്ങളുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളിലായി ഏകദിന, ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ശരാശരി പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. സീനിയര്‍ താരമായ രോഹിത് ശര്‍മയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും അഗാര്‍ക്കറെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചതായി സൂചനയുണ്ട്. രോഹിത്തിന് വിരമിക്കല്‍ മത്സരത്തിന് അവസരമൊരുങ്ങുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതും എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് സെഞ്ചുറിയോടെ മറുപടി നല്‍കിയതും സെലക്ഷന്‍ കമ്മിറ്റിയെ പ്രതിരോധത്തിലാക്കിയിരുന്നു. രോഹിത്തിന്റെ കാര്യത്തില്‍ ബിസിസിഐ നേതൃത്വവുമായി സെലക്ഷന്‍ കമ്മിറ്റിക്കുണ്ടായ ഭിന്നതയാണ് അഗാര്‍ക്കറുടെ പുറത്താകലിലേക്ക് നയിച്ചിരിക്കുന്നത്.