1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu faces backlash israel ceasefire

ഇറാന്‍ വെടിനിര്‍ത്തല്‍ : ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തം, നെതന്യാഹുവിനെതിരെ പ്രതിപക്ഷം

പ്രതിപക്ഷ നേതാവായ യാര്‍ ലാപിഡാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

Benjamin Netanyahu on Israel Iran War
തെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രാജ്യത്തിനകത്ത് പ്രതിഷേധം പുകയുന്നു. സൈനികമായും രാഷ്ട്രീയമായും വലിയ മേല്‍ക്കൈ അവകാശപ്പെട്ടിരുന്ന ഘട്ടത്തില്‍ പെട്ടെന്നുണ്ടായ ഈ പിന്മാറ്റം ഇറാനുമുന്നിലുള്ള 'കീഴടങ്ങല്‍' ആണെന്ന തരത്തിലുള്ള വിമര്‍ശനമാണ് നെതന്യാഹുവിനെതിരെ ഉയരുന്നത്. പ്രതിപക്ഷ നേതാവായ യാര്‍ ലാപിഡാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക ചര്‍ച്ചകളില്‍ പോലും ഇസ്രായേല്‍ ഉണ്ടായിരുന്നില്ലെന്ന് യാര്‍ ലാപിഡ് എക്‌സില്‍ കുറിച്ചു.
 
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും സൈനിക വിഭവങ്ങള്‍ പുനഃക്രമീകരിക്കുന്നതിനും വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് നെതന്യാഹു മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഇസ്രായേലിന്റെ സൈനിക വീര്യത്തിന് ഏറ്റ മുറിവാണ് ഇതെന്ന് പ്രതിപക്ഷ നേതാക്കളും തീവ്രവലതുപക്ഷ സഖ്യകക്ഷികളും ഒരേപോലെ ആരോപിക്കുന്നു. ഇറാന്റെ മിസൈല്‍ പ്രഹരശേഷിയെയോ ആണവ പദ്ധതികളെയോ തടയാന്‍ വെടിനിര്‍ത്തല്‍ കൊണ്ടുകഴിയില്ലെന്നും പ്രധാനമന്ത്രിയുടെ അഹങ്കാരവും അശ്രദ്ധയും ആസൂത്രണമില്ലായ്മയും കാരണം രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ലാപിഡ് കുറ്റപ്പെടുത്തി.
 
യുദ്ധം മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സമ്മര്‍ദ്ദവുമാണ് നെതന്യാഹുവിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഇറാന്റെ കാര്യത്തില്‍ സ്വീകരിച്ച ഈ മൃദുസമീപനം രാഷ്ട്രീയമായി നെതന്യാഹുവിന് വലിയ ദോഷം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വെടിനിര്‍ത്തല്‍ എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തിലും നിലവില്‍ വലിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചാനലുകളിലെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെയും രാഷ്ട്രീയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍