ലോകകപ്പിന്റെ ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരത്തിന് ചുവപ്പ് കാര്‍ഡ്
പരാഗ്വേയുടെ മിഡ്ഫീല്‍ദറായ മിഗ്വല്‍ അല്‍മിറോണാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാര്‍ഡ് നല്‍കി റഫറി. പരാഗ്വേയുടെ മിഡ്ഫീല്‍ദറായ മിഗ്വല്‍ അല്‍മിറോണാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. തുര്‍ക്കിയും പരാഗ്വെയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അല്‍മിറോണ്‍ പുറത്തായതോടെ മത്സരത്തിന്റെ രണ്ടാം പകുതി മുഴുവന്‍ പത്തുപേരുമായാണ് പരാഗ്വേ കളിച്ചത്.
മത്സരത്തിനിടെ തുര്‍ക്കി താരം മെര്‍ട്ട് മള്‍ഡറിനോട് സംസാരിക്കവെയാണ് താരം വായ മറച്ചുപിടിച്ചത്. പരാഗ്വേ താരം നിയമലംഘനം നടത്തിയതായി മള്‍ഡര്‍ ഉടനെ റഫറിയെ അറിയിക്കുകയും തുടര്‍ന്ന് മോണിറ്റര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം റഫറി അല്‍മിറോണിന് നേരെ ചുവപ്പ് കാര്‍ഡ് നീട്ടുകയുമായിരുന്നു.
കളിക്കളത്തിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ താരങ്ങള്‍ വായപ്പൊത്തി സംസാരിച്ചാല്‍ ചുവപ്പ് കാര്‍ഡ് നല്‍കാമെന്ന നിയമം ഈ ലോകകപ്പിലാണ് ഫിഫ ആദ്യമായി നടപ്പിലാക്കുന്നത്. ബെന്‍ഫിക്കയുടെ അര്‍ജന്റീനന്‍ താരമായ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി ജേഴ്‌സി ഉപയോഗിച്ച് വായ മറച്ചുവെച്ചുകൊണ്ട് റയല്‍മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഫിഫ പുതിയ അധികാരം റഫറിമാര്‍ക്ക് നല്‍കിയത്.ALSO READ: 'ദേ പോയി'; ജർമനിയുടെ റെക്കോർഡ് പൊട്ടിച്ച് ബ്രസീൽ