ഗംഭീർ തെറിക്കുമോ? നിർണായക വിലയിരുത്തൽ യോഗത്തിലേക്ക് ബിസിസിഐ
അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഇന്ത്യയുടെ പ്രകടനമാണ് വിലയിരുത്തുക
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ തെറിക്കുമോ? സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങൾ വിലയിരുത്താനുള്ള നിർണായക യോഗത്തിലേക്ക് കടക്കുകയാണ് ബിസിസിഐ. സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പര കഴിഞ്ഞാൽ ബിസിസിഐ ആസ്ഥാനത്ത് റിവ്യു മീറ്റിങ് ആരംഭിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോൾ പ്രകടനം വിലയിരുത്തുകയാണ് പ്രധാന അജണ്ട.
അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഇന്ത്യയുടെ പ്രകടനമാണ് വിലയിരുത്തുക. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഏകദിന നായകൻ ശുഭ്മാൻ ഗിൽ, ടി20 നായകൻ ശ്രേയസ് അയ്യർ, സെന്റർ ഓഫ് എക്‌സലൻസ് തലവൻ വി.വി.എസ് ലക്ഷ്മൺ എന്നിവർ ചർച്ചകളുടെ ഭാഗമാകും.
സമീപകാലത്ത് ട്വന്റി 20 ഫോർമാറ്റിൽ ഇന്ത്യയുടേത് മോശം പ്രകടനമാണ്. അതിനാൽ ഗംഭീറിന്റെ പരിശീലക സ്ഥാനം തുലാസിൽ ആണ്. 2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന്റെ കരാർ. അതിനാൽ ലോകകപ്പ് അടുത്തിരിക്കെ പരിശീലകനെ മാറ്റാൻ സാധ്യത കുറവാണ്. സപ്പോർട്ടിങ് സ്റ്റാഫിൽ മാറ്റം വന്നേക്കും. സഹ പരിശീലകൻ റയാൻ ടെൻ ഡോഷാറ്റെയും ഫീൽഡിങ് പരിശീലകൻ ടി.ദിലിപും മാറിയേക്കും.