കുട്ടിക്കാലത്ത് എൻ്റെ തലയിൽ അപ്പനും സാറുമ്മാരും കോരിയിട്ട അഗ്നിയായിരുന്നു സ്ഫടികം: ഭദ്രൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (18:21 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ-ഭദ്രൻ കൂട്ടുക്കെട്ടിലൊരുങ്ങിയ സ്ഫടികം. മോഹൻലാലിൻ്റെ സിനിമാജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിലൊന്നായ ആടുതോമ സിനിമാപ്രേമികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. പുറത്തിറങ്ങി 28 വർഷങ്ങളാകുമ്പോൾ വീണ്ടും റിലീസിനായി തയ്യാറെടുക്കുകയാണ് ചിത്രം.

2023 ഫെബ്രുവരി 9ന് 4കെ സാങ്കേതിക മികവോടെയാകും ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ഇപ്പോഴിതാ ചിത്രത്തിൻ്റെ റി റിലീസുമായി ബന്ധപ്പെട്ട് ഭദ്രൻ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. സ്ഫടികം തൻ്റെ സ്വന്തം ജീവിതമായിരുന്നുവെന്ന് സംവിധായകൻ പറയുന്നു. എൻ്റെ സാറുമ്മാരും അമ്മയും അച്ഛനും തലയിൽ കോരിയിട്ട അഗ്നി തന്നെയായിരുന്നു ആ സിനിമ.

എൻ്റെ അപ്പൻ എന്നോട് എപ്പോഴും പറയും നീ മുക്കാലി പോലീസാകും. മുക്കാലി പോലീസ് എന്ന് വെച്ചാൽ 2 കയ്യും 2 കാലുമല്ല പോലീസിന് 3 കാലുകളാണ്. നീ കണക്ക്, സയൻസ് പഠിക്കാതെ പോയാൽ മുക്കാലി പോലീസാകും. അവർ തീർച്ചയായും സ്നേഹം കൊണ്ടാണ് ഇതെല്ലാം പറയുന്നതെങ്കിൽ പോലും ഇത്തരം ശാപവാക്കുകൾ മാത്രം കേട്ടാണ് ഞാൻ വളർന്നത്.

സിനിമയിലെ ചാക്കോ മാഷിൻ്റെ പല നിറങ്ങളും എൻ്റെ അപ്പനുണ്ട്. അന്ന് ഈ സിനിമ ചെയ്യുമ്പോൾ ആ തലമുറയ്ക്ക് കാണാനായിരുന്നില്ല സിനിമയെടുത്തത്. വരും തലമുറയ്ക്ക് കാണാനാണ്. അത് തന്നെ സംഭവിച്ചു. ലോകസിനിമയിൽ പാരൻ്റിംഗുമായി ബന്ധപ്പെട്ട് വന്ന ആദ്യ സിനിമകളിൽ ഒന്ന് ഈ മാർച്ചിൽ 25 വർഷമാകുകയാണ്. അന്നത്തെ കാലത്ത് ഒരുപാട് ബുദ്ധിമുട്ടിയാണ് സിനിമ ചെയ്തതെന്നും ഭദ്രൻ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :