1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Legendary Director Bharathiraja passes away

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

യഥാര്‍ഥ ഗ്രാമങ്ങളിലേക്ക് ഭാരതിരാജ തന്റെ കാമറ തിരിച്ചുവെച്ചു. ഗ്രാമീണ ജീവിതം അതിന്റെ പച്ചയായ തലത്തില്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് ഭാരതിരാജ വിപ്ലവം തീര്‍ത്തത്.

bharathiraja
തമിഴ് സിനിമയുടെ ചരിത്രം രണ്ട് ഘട്ടങ്ങളായി വിഭജിക്കാമെങ്കില്‍ അത് ഭാരതിരാജയ്ക്ക് മുന്‍പ് എന്നും ഭാരതിരാജയ്ക്ക് ശേഷം എന്നും തന്നെയായിരിക്കും. സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ പൂട്ടിക്കിടന്നിരുന്ന തമിഴ് സിനിമയെ വയലുകളിലേക്കും ചെളിപ്പാതകളിലേക്കും കാട്ടിന്‍കരകളിലേക്കും മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതങ്ങളിലേക്കും കൊണ്ടുപോയി വിപ്ലവം തീര്‍ത്ത സംവിധായകനായിരുന്നു ഭാരതിരാജ. ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ സിനിമാ നടനെന്ന ലേബലിലാകും ഭാരതി രാജയെ പരിചയം. എന്നാല്‍ ഒരു കാലഘട്ടത്തില്‍ തമിഴ് സിനിമയെ മാറ്റിയെഴുതിയത് ഈ ഭാരതിരാജയായിരുന്നു.
 
 1977ല്‍ പുറത്തുവന്ന 16 വയതിനിലെ എന്ന സിനിമ തമിഴ് സിനിമയില്‍ ഒരു വിപ്ലവമായിരുന്നു. കമല്‍ഹാസന്‍ നായകനായെത്തിയ സിനിമ കൃത്രിമമായ സെറ്റുകള്‍ക്കും അമിത നാടകീയതകള്‍ക്കുമെല്ലാം കര്‍ട്ടനിട്ടു. യഥാര്‍ഥ ഗ്രാമങ്ങളിലേക്ക് ഭാരതിരാജ തന്റെ കാമറ തിരിച്ചുവെച്ചു. ഗ്രാമീണ ജീവിതം അതിന്റെ പച്ചയായ തലത്തില്‍ ആവിഷ്‌കരിച്ചുകൊണ്ടാണ് ഭാരതിരാജ വിപ്ലവം തീര്‍ത്തത്.
 
കിഴക്കെ പോകും റെയില്‍, അലൈകള്‍ ഒയ്വതില്ലെ, മണ്‍ വാസനൈ, മുതല്‍ മര്യാദ കറുത്തമ്മ. ഒരേസമയം ഗ്രാമീണ ജീവിതവും സംഘര്‍ഷങ്ങളും ജാതിയും ദാരിദ്ര്യവും സ്ത്രീകളുടെ ജീവിതവും മനുഷ്യന്റെ സാമൂഹിക സംഘര്‍ഷങ്ങളും പ്രണയവും മാനഭംഗവുമെല്ലാം അടയാളപ്പെടുത്തിയ ജീവിതം നിറഞ്ഞുനിന്ന സിനിമകള്‍.
Bharathi raja
 
വെറും സ്ത്രീദേഹങ്ങളില്‍ നിന്ന് മാറി വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങള്‍. രാധ, രേവതി, രാധിക, രേഖ, രഞ്ജിനി തുടങ്ങിയവര്‍ കഥാപാത്രങ്ങള്‍ക്ക് മുഖം നല്‍കിയപ്പോള്‍ ഈ കഥാപാത്രങ്ങള്‍ വെറും ഗാനരംഗങ്ങളില്‍ വരേണ്ടവരല്ല സ്ത്രീളെന്ന ബോധ്യമാണ് തമിഴ് സിനിമയ്ക്ക് സമ്മാനിച്ചത്. അമിതമായ മേക്കപ്പോ ഗ്ലാമറോ ഒന്നും തന്നെയില്ലാതെ ഗ്രാമീണ സ്ത്രീയുടെ സൗന്ദര്യം അതിന്റെ സ്വാഭാവികതയില്‍ ആദ്യം അവതരിപ്പിച്ച സംവിധായകരില്‍ ഒരാളായിരുന്നു ഭാരതിരാജ.
 
പ്രകൃതിയും നീണ്ട ഷോട്ടുകളും വയലും മഴയുമെല്ലാം നിറഞ്ഞ ഭാരതിരാജയുടെ ദൃശ്യങ്ങള്‍ സ്റ്റുഡിയോ ലൈറ്റുകളും കൃത്രിമമായ അന്തരീക്ഷവും നിറഞ്ഞുനിന്ന തമിഴ് സിനിമയെ മാറ്റിമറിച്ചു. മണിരത്‌നം മുതല്‍ വെട്രിമാരന്‍ വരെ നീളുന്ന വലിയ വിഭാഗം തമിഴ് സംവിധായകര്‍ക്ക് പ്രചോദനമായി മാറിയതും വഴികാട്ടിയായതും ഭാരതിരാജയായിരുന്നു. ഗ്രാമത്തെ ആസ്പദമാക്കി റൂറല്‍ സിനിമകളല്ല ഭാരതിരാജ ഒരുക്കിയിരുന്നത്.ഒരേസമയം യാഥാര്‍ഥ്യത്തില്‍ അവതരിപ്പിക്കുമ്പോള്‍ പോലും അതിനെ സിനിമാറ്റിക്കായി പ്രേക്ഷകരിലെത്തിക്കാന്‍ പ്രത്യേക മിടുക്ക് ഭാരതിരാജയ്ക്കുണ്ടായിരുന്നു.
 
ഭാരതിരാജ സിനിമകളിലെ സംഗീതവും വ്യത്യസ്തമാണ്. സംഗീത സംവിധായകന്‍ ഇളയരാജയുമൊത്ത് തമിഴ് സിനിമാ ഗാനരംഗത്തിലെ തന്നെ ഒരുപിടി നല്ല ഗാനങ്ങള്‍ ഭാരതിരാജ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഭാരതിരാജയുടെ ദൃശ്യങ്ങളും ഇളയരാജയുടെ സംഗീതവും തമിഴ് സിനിമയുടെ ഭാവുകത്വം തന്നെ മാറ്റുന്നതായിരുന്നു.
 
 
നെപ്പോളിയന്‍, സത്യരാജ്, കമല്‍ഹാസന്‍ തുടങ്ങിയ അഭിനേതാക്കള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ഭാരതിരാജയ്ക്ക് സാധിച്ചു.നായകത്വത്തിന്റെ സ്ഥിരം രൂപങ്ങള്‍ തകര്‍ത്തും സാധാരണ മനുഷ്യരെ കേന്ദ്രത്തിലാക്കി സിനിമ പറയാനും അദ്ദേഹം ധൈര്യം കാണിച്ചു.  ഗ്രാമങ്ങള്‍ മാറിയെങ്കിലും മനുഷ്യരുടെ വികാരങ്ങളും സാമൂഹിക അസമത്വങ്ങളും ഇന്നും അതേപടി നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ ഭാരതിരാജയുടെ സിനിമകള്‍ ഇന്നും പ്രസക്തമാണ്.ALSO READ: 48 വയസിലെ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമരണം, ഹൃദയം തകർന്ന് ഭാര്യയും നടിയുമായ നന്ദന
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Bharathiraja: പ്രശസ്ത സംവിധായകൻ ഭാരതിരാജ ഓർമയായി