വിമാന യാത്രയ്ക്കിടെ യാത്രക്കാരന്റെ ദേഹത്ത് ചൂടുള്ള കറി വീണ സംഭവം; 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

plane
plane
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 ഫെബ്രുവരി 2026 (19:16 IST)
ബെംഗളൂരു: വിമാന യാത്രയ്ക്കിടെ ചൂടുള്ള നോണ്‍-വെജ് കറി യാത്രക്കാരന്റെ ദേഹത്ത് വീണതിനെ തുടര്‍ന്ന് വിമാനക്കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ബാങ്കോക്കില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ബെംഗളൂരു അര്‍ബന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് യാത്രക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

2024 മാര്‍ച്ച് 5 ന് ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം 15 മിനിറ്റിനു ശേഷമാണ് സംഭവം. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്റെ സീറ്റിന് മുകളിലുള്ള ഓവര്‍ഹെഡ് ബിന്‍ തുറന്നപ്പോള്‍ ഒരു ചൂടുള്ള ഭക്ഷണ പാക്കറ്റ് അദ്ദേഹത്തിന്റെ മേല്‍ വീണു. അതില്‍ നിന്ന് കറികളും മറ്റ് സാധനങ്ങളും തെറിച്ചുവീണു. അത് നോണ്‍-വെജ് കറി ആയിരുന്നു. ഈ സംഭവം ചര്‍മ്മത്തില്‍ പ്രകോപനം, ദുര്‍ഗന്ധം മൂലമുള്ള തലവേദന എന്നിവയുള്‍പ്പെടെയുള്ള കടുത്ത അസ്വസ്ഥതകള്‍ക്ക് കാരണമായതായി സസ്യാഹാരിയായ യാത്രക്കാരന്‍ പറഞ്ഞു.കറി വീണതിനെ തുടര്‍ന്ന് യാത്രക്കാരന്റെ ബ്രാന്‍ഡഡ് ടീ ഷര്‍ട്ട്, വാച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ കറ പുരണ്ടു. ദുര്‍ഗന്ധവുമായി എട്ട് മണിക്കൂര്‍ യാത്ര ചെയ്യേണ്ടിവന്നത് തനിക്ക് അപമാനം വരുത്തിയെന്ന് പരാതിക്കാരന്‍ കോടതിയെ ബോധ്യപ്പെടുത്തി. നഷ്ടപരിഹാരമായി 5,000 രൂപയുടെ യാത്രാ വൗച്ചര്‍ എയര്‍ലൈന്‍ വാഗ്ദാനം ചെയ്തു പക്ഷേ പരാതിക്കാരന്‍ അത് നിരസിച്ചു. തുടര്‍ന്ന് അദ്ദേഹം നിയമനടപടി സ്വീകരിച്ചു. എയര്‍ലൈന്‍സിന്റെ വീഴ്ചകള്‍ കേസില്‍ നിര്‍ണായകമായി.

വിമാനം പറന്നുയര്‍ന്ന ഉടന്‍ അശ്രദ്ധമായി ക്യാബിനുകള്‍ തുറന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് എയര്‍ലൈനിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ തെറ്റാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. തുടര്‍ന്ന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി എയര്‍ലൈനിനോട് ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :