തമിഴ്‌നാട്ടിൽ അങ്ങോളമിങ്ങോളമായി 600 മൊബൈൽ ടവറുകൾ മോഷണം പോയി, സംഭവം ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജൂണ്‍ 2022 (18:15 IST)
തമിഴ്‌നാട്ടിൽ ഉടനീളമായി നടന്ന നിരവധി മോഷണങ്ങളിലായി 32 ലക്ഷം രൂപ വില വരുന്ന പ്രവർത്തന രഹിതമായ 600 മൊബൈൽ ടവറുകൾ മോഷണം പോയതായി പരാതി. ജിടിഎൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ ഉടമസ്ഥതയിലുള്ള ടവറുകളാണ് മോഷണം പോയത്. മുംബൈ ആസ്ഥാനമായുള്ള കമ്പനി ചൊവ്വാഴ്ചയാണ് പരാതി നൽകിയത്.

2018ൽ പ്രവർത്തനം അവസാനിപ്പിച്ച എയർസെൽ കമ്പനിയുടേതാണ് ഈ ടവറുകൾ. പിന്നീട് ഇവ ജിടിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. 2018 മുതൽ പ്രവർത്തനരഹിതമായ ടവറുകൾ മോഷ്ടാക്കൾ ഓരോന്നായി മോഷ്ടിക്കുകയായിരുന്നുവെന്ന് കമ്പനി പറയുന്നു.

തമിഴ്‌നാട്ടിൽ 6,000-ലധികം സെൽ ടവറുകൾ സ്ഥാപിച്ചിട്ടുള്ള കമ്പനി കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ
ഇവയുടെ മേല്‍നോട്ടം പലയിടങ്ങളിലും നിർത്തിയിരുന്നു. പിന്നീട് നടത്തിയ കണക്കെടുപ്പിലാണ് ടവറുകൾ നഷ്ടപ്പെട്ടതായി വ്യക്തമായത്. സംഭവത്തെ പറ്റി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :