വിരുന്നിന് വിളിച്ച് വധുവിനെയും വരനെയും വെട്ടിക്കൊന്ന് വീട്ടുകാർ, തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (13:34 IST)
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അടുത്തിടെ വിവാഹിതരായ ശരണ്യ- മോഹൻ ദമ്പതികളെയാണ് വധുവിന്റെ സ്വന്തം ക്രൂരമായി വെട്ടിക്കൊന്നത്. ഇന്നലെ വൈകീട്ടോടെ വീട്ടിൽ വിരുന്ന് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ഇവരെ ബന്ധുക്കൾ വെട്ടിവീഴ്ത്തുകയായിരുന്നു.

രണ്ട് ജാതിവിഭാഗക്കാരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യവെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നോക്ക സമുദായക്കാരാണ് രണ്ടുപേരും.

തങ്ങളുടെ പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ശരണ്യയുടെ വീട്ടുകാരിൽ നിന്ന് വലിയ എതിർപ്പാണ് ഉണ്ടായത്.സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്‍റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9നായിരുന്നു ഇരുവരുടെയും വിവാഹം.

ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യയുടെ സഹോദരൻ ശക്തിവേൽ വീട്ടിലേക്ക് ക്ഷണിച്ചത്. . ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേൽ അഭ്യർത്ഥിക്കുകയായിരുന്നു. വീട്ടുവളപ്പിലേക്ക് ഇരുവരും കാൽ കുത്തിയതും ശക്തിവേലും ബന്ധുക്കളും ചേർന്ന് വടിവാളുമായി വെട്ടുകയായിരുന്നു.

ശരണ്യയുടെയും മോഹന്‍റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്‍റെ ബന്ധുക്കൾക്ക് വിട്ട് നൽകും. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :