സ്വകാര്യ ആവശ്യത്തിനായി സംസ്ഥാന ഹെലികോപ്റ്റർ ഉപയോഗിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര
VD Satheesan
സ്വകാര്യ ആവശ്യത്തിനായി സംസ്ഥാനം വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉപയോഗിച്ചത് വിവാദമാകുന്നു. അസുഖ ബാധിതനായി ചികിത്സയിൽ കഴിയുന്ന ഭാര്യാ പിതാവിനെ ആശുപത്രിയിലെത്തി കാണാനാണ് സതീശൻ ഹെലികോപ്റ്ററിൽ പറന്നത്.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് സതീശൻ പുറപ്പെട്ടത്. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ കൊച്ചിയിൽ ഇറക്കാതെ തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി. പിന്നീട് കാലാവസ്ഥ സാധാരണ നിലയിലായതിനെ തുടർന്ന് ഉച്ചയ്ക്ക് 2.15 നാണ് തിരിച്ചിറങ്ങിയത്.
ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാര്യാ പിതാവ് വേലായുധൻകുട്ടിയെ സന്ദർശിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ അടിയന്തര യാത്ര.
അതേസമയം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനെതിരെ അന്ന് വിമർശനം ഉന്നയിച്ച ആളാണ് സതീശൻ. സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്കു വേണ്ടി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ അവയവമാറ്റ ശസ്ത്രക്രിയകൾക്കു അടക്കം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കുന്നത്.