ഡൽഹി സമരത്തെ അധിക്ഷേപിച്ച ടി.ജി.മോഹൻദാസിന്റെ യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം
സമരക്കാരെ അധിക്ഷേപിച്ചും പെൺകുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയും മോഹൻദാസ് വീഡിയോ പങ്കുവെച്ചിരുന്നു
TG Mohandas
ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത സംഘപരിവാർ അനുകൂലി ടി.ജി.മോഹൻദാസിനെതിരെ ബഹിഷ്‌കരണാഹ്വാനം. ഇയാളുടെ 'പത്രിക' എന്ന് പേരുള്ള യുട്യൂബ് ചാനൽ റിപ്പോർട്ട് ചെയ്യാനാണ് സമൂഹമാധ്യമങ്ങളിൽ ആഹ്വാനം നടക്കുന്നത്.
സമരക്കാരെ അധിക്ഷേപിച്ചും പെൺകുട്ടികൾക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയും മോഹൻദാസ് വീഡിയോ പങ്കുവെച്ചിരുന്നു. വളരെ മോശം രീതിയിലാണ് ഇയാൾ ഡൽഹി സമരത്തെ കുറിച്ച് സംസാരിക്കുന്നത്. ഇതിനു പിന്നാലെയാണ് മാസ് റിപ്പോർട്ടിങ്ങിലൂടെ യുട്യൂബ് ചാനൽ പൂട്ടിക്കാനുള്ള ആഹ്വാനം.
സമരത്തിനു വന്ന പെൺകുട്ടികൾക്കു ബലാത്സംഗം ഇഷ്ടമാണെന്നും സമരക്കാരെ വെടിവെച്ച് കൊല്ലുമെന്നും മോഹൻദാസ് പറഞ്ഞു. 'ഈ സാഹചര്യത്തിൽ ഞാൻ ആയിരുന്നുവെങ്കിൽ ആ ഭാഗത്ത് കർഫ്യു പ്രഖ്യാപിക്കും. ജന്തർ മന്തർ സ്ഥലത്ത് ഒരു നാല് സ്‌ക്വയർ കിലോമീറ്ററിൽ കർഫ്യു ഏർപ്പെടുത്തും. ജനക്കൂട്ടത്തോടു പിരിഞ്ഞ് പോകാൻ മൈക്കിൽ ആവശ്യപ്പെടും. മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും, കുറേ പേർ മരിക്കും, കുറേ പേർ മരിക്കില്ല, കുറേ പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂർ കൊണ്ട് ഈ രംഗം ശാന്തമാക്കും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും,' മോഹൻദാസ് പറഞ്ഞു.