WEBDUNIA|
Last Modified തിങ്കള്‍, 20 ഏപ്രില്‍ 2026 (09:16 IST)
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ എഐസിസിക്കു പരാതി. തിരഞ്ഞെടുപ്പ് സമയത്തെ സണ്ണി ജോസഫിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് സമർപ്പിച്ചു. സണ്ണി ജോസഫിനെ ഉടൻ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ കെപിസിസി അധ്യക്ഷനു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രധാന ആരോപണം. കീഴ് ഘടകങ്ങൾക്കു കൃത്യമായി ഫണ്ട് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വേളയിൽ കെപിസിസി നാഥനില്ലാ കളരിയായെന്നും ആരോപണമുണ്ട്.
സമീപകാലത്ത് സണ്ണി ജോസഫ് നടത്തിയ പല പ്രസ്താവനകളും തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫണ്ട് മണ്ഡലങ്ങളിൽ വിതരണം ചെയ്യുന്നതിൽ കെപിസിസിക്ക് വീഴ്ചയുണ്ടായതായും ഹൈക്കമാഡ് നിരീക്ഷണമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം സണ്ണി ജോസഫിനെതിരായ നടപടിയുണ്ടാകും.
മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ പുറത്തുവിട്ടതിലും അതൃപ്തിയുള്ളവരുണ്ട്. സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടതിനു പിന്നാലെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് ഇത് ആയുധമാക്കിയെന്നും വിമർശനമുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സണ്ണി ജോസഫ് കെപിസിസി ഓഫീസിൽ ഇല്ലായിരുന്നുവെന്നും എഐസിസിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.