ബിജെപിക്കു തിരിച്ചടി; തിരുവനന്തപുരം കോർപറേഷൻ കൗൺസിലിലെ 20 പേരുടെ സത്യപ്രതിജ്ഞ റദ്ദാക്കി
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്നാണ് കോടതി നിരീക്ഷണം
തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്കു തിരിച്ചടി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമെന്നാണ് കോടതി നിരീക്ഷണം. നാലാഴ്ചയ്ക്കകം ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി.ദീപക് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഹർജിയിൽ ബിജെപി കൗൺസിലർമാർക്കു നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ബിജെപി കൗൺസിലർമാർ 'ഗുരുദേവ നാമത്തിൽ, ഉദിയന്നൂർ ദേവിയുടെ നാമത്തിൽ, കാവിലമ്മയുടെ നാമത്തിൽ, ഭഗവത് നാമത്തിൽ, ശ്രീപ്തമനാഭ സ്വാമിയുടെ നാമത്തിൽ, ഭാരതാംബയുടെ നാമത്തിൽ, എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ, ഭാരത മാതാവിന്റെ നാമത്തിൽ, തിരുവല്ലം പരശുരാമന്റെ നാമത്തിൽ, ആറ്റുകാൽ അമ്മയുടെ നാമത്തിൽ, ശ്രീ ഇരുംകുളങ്ങര ദുർഗ ഭഗവതിയുടെ നാമത്തിൽ, പത്മനാഭന്റേയും ശ്രീ മഹാവിഷ്ണുവിന്റെയും നാമത്തിൽ, ശ്രീകണ്ഠേശ്വരൻ അമ്മയപ്പൻ നാമത്തിൽ, അയ്യപ്പ നാമത്തിൽ, കാര്യവട്ടം ശ്രീ ധർമ ശാസ്താവിന്റ നാമത്തിൽ' എന്നിങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്തതെന്നായിരുന്നു ഹർജിയിലെ ആരോപണം.