കേരളത്തെ വലയ്ക്കാൻ സ്വകാര്യ ബസ് സമരം; കാരണം യുഡിഎഫ് സർക്കാർ
പാലക്കാട് ചേർന്ന ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷന്റെ യോഗത്തിലാണ് അനിശ്ചിതകാല സമരം തീരുമാനിച്ചിരിക്കുന്നത്
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം ജനങ്ങളെ ദുരിതത്തിലാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമായിരിക്കും സമരം എന്ന് മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുക.
പാലക്കാട് ചേർന്ന ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷന്റെ യോഗത്തിലാണ് അനിശ്ചിതകാല സമരം തീരുമാനിച്ചിരിക്കുന്നത്. പ്രിയദർശിനി പദ്ധതി വന്നതിനുശേഷം സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് ബസുടമകൾ പറഞ്ഞു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും ഒരുതവണ കൂടി കാണുമെന്നും ഭാരവാഹികൾ അറിയിച്ചു.
മൂന്ന് മാസത്തിനിടെ മാത്രം 120 കോടിയിലധികം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്കുണ്ടായത്. 500 ൽ അധികം ബസുകൾ ജിഫോം കൊടുത്ത് നിർത്തിവെച്ചു. അയ്യായിരത്തിലധികം ബസുകൾ പകുതി ട്രിപ്പ് മാത്രമേ ഓടുന്നുള്ളൂ. ഓണക്കാലത്ത് പോലും ജീവനക്കാർക്ക് ശമ്പളം നൽകാൻ സാധിക്കാത്ത സ്ഥിതിയുണ്ടായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി സർവീസുമായി മുന്നോട്ടു പോകാൻ വെല്ലുവിളിയാണെന്നും സ്വകാര്യ ബസുടമകൾ പറയുന്നു.