പവർകട്ട് കേരളം; ഇരുട്ടിൽ തുടരേണ്ടിവരും, 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ
സംസ്ഥാനത്ത് പവർകട്ട് തുടരും. വൈകിട്ട് 6.30 നും രാത്രി 12 നും ഇടയിൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. സെപ്റ്റംബറിൽ മുഴുവൻ ഇത്തരത്തിൽ പവർകട്ട് തുടരാനാണ് തീരുമാനം.
കടുത്ത പ്രതിസന്ധി
വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്നാണ് സർക്കാർ പറയുന്നത്. പവർകട്ട് ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് കെ.എസ്.ഇ.ബിയും വ്യക്തമാക്കി. എൽ-നിനോ കാരണം മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പവർകട്ടിൽ സർക്കാർ പ്രതിരോധം.
വീഴ്ച
സർക്കാരിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. എൽ-നിനോ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്ത് മഴ കുറയുമെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. അതിനാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങി പരിഹാരം കാണേണ്ടിയിരുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്നു. അതിൽ യുഡിഎഫ് സർക്കാരിന് വീഴ്ച പറ്റി.
വൈകി വന്ന ബുദ്ധി
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് സർക്കാർ തീരുമാനം. വൈദ്യുതി വാങ്ങുന്നതിനായി നാഷണൽ തെർമൽ പവർ കോർപ്പറേഷനെ സമീപിക്കും. പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇന്ന് മുതൽ ഇങ്ങനെ വൈദ്യുതി എത്തിക്കാനാണ് ശ്രമം. നിലവിൽ 10 രൂപ അടിസ്ഥാനത്തിൽ വരെ വൈദ്യുതി വാങ്ങാനാണ് അനുമതിയുള്ളത്. എൻടിപിസിയുടെ രത്നഗിരി പവർപ്ലാന്റിൽ നിന്ന് 300 മെഗാ വാട്ട് വൈദ്യുതി വാങ്ങാനാണ് നീക്കം നടക്കുന്നത്. ഒഡീഷയിലെ ന്യൂക്ലിയർ പവർ കോർപറേഷനിൽ നിന്നും വൈദ്യുതി വാങ്ങും.