കൂടെ താമസിച്ചിരുന്ന യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 20 ഫെബ്രുവരി 2021 (20:23 IST)
കുമളി: കൂടെത്താമസിച്ചിരുന്ന യുവാവ് വീട്ടമ്മയെ കുത്തിക്കൊന്നു. കുമളി താമരക്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരി (36) യാണ് കുത്തേറ്റു മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു വാഗമണ്‍ കോട്ടുമല രണ്ടാം ഡിവിഷനിലെ മണികണ്ഠ ഭവനില്‍ ഈശ്വരനെ (40) പോലീസ് അറസ്‌റ് ചെയ്തു.

ഉമാ മഹേശ്വരി മുമ്പ് ഒരു മുസ്ലിം യുവാവിനെ വിവാഹം ചെയ്തതോടെ റസിയ എന്ന പേര് സ്വീകരിച്ചിരുന്നു. എങ്കിലും ഈ ബന്ധം ഏറെനാള്‍ നീണ്ടുനിന്നില്ല. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം റസിയ മകനെ ചൈല്‍ഡ് ഹോമിലാക്കിയിരുന്നു. ഈ സമയത് ഈശ്വരനും തന്റെ മകനെ ഇതേ സ്ഥലത്തു എത്തിച്ചിരുന്നു. ഇതാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടാനും ഒരുമിച്ചു താമസിക്കാനും ഇടയാക്കിയത്..

എട്ടു മാസം മുമ്പാണ് റസിയ ഈശ്വരനൊത്ത് താമസം തുടങ്ങിയത്. എന്നാല്‍ ഈശ്വരന്‍ റസിയയുടെ മകനെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു. അന്വേഷണം വന്നതോടെ ഈശ്വരന്‍ റസിയയുമായി തെറ്റിപ്പിരിഞ്ഞു. റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ ഈശ്വരന്‍ റസിയയുടെ വീട്ടിലെത്തി റസിയയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞു. എന്നാല്‍ റസിയയെ ഉടന്‍ തന്നെ അടുത്തുള്ള സ്വാകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈശ്വരനെ പോലീസ് വാഗമണ്ണില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :