എം പി ഫണ്ട്: ഷാഫി ചെലവഴിച്ചത് 4 ശതമാനം മാത്രം സുരേഷ് ഗോപിയും പിന്നിൽ, പണം ചിലവഴിക്കാതെ 2 എം പിമാർ

Kerala MP's. MPlads Funds, Fund Utilisation,Kerala News,കേരള എംപിമാർ,എം പി ഫണ്ട്, ഫണ്ട് വിനിയോഗം, കേരളവാർത്ത
രേണുക വേണു| Last Modified വ്യാഴം, 22 ജനുവരി 2026 (15:42 IST)
പതിനെട്ടാം ലോകസഭാ നിലവില്‍ വന്ന് 20 ദിവസം പൂര്‍ത്തിയാകുമ്പോള്‍ എം പി ഫണ്ട് വിനിയോഗത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയടക്കമുള്ളവര്‍ വളരെ പിന്‍നിരയിലെന്ന് കണക്കുകള്‍. കേരളത്തിലെ എംപിമാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം ദേശീയ ശരാശരിയിലും താഴെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. മണ്ഡലത്തിലെ പ്രാദേശിക വികസന പ്രവര്‍ത്തികള്‍ക്കായി പ്രതിവര്‍ഷം 5 കോടി രൂപയാണ് എംപിമാര്‍ക്ക് ലഭിക്കുക. ഇതില്‍ 5.97 ശതമാനം മാത്രമാണ് തൃശൂര്‍ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ചെലവഴിച്ചത്.

ലോകസഭാ എംപിമാരുടെ ഫണ്ട് ചെലവഴിക്കലിന്റെ ദേശീയ ശരാശരി 28.1 ശതമാനവും രാജ്യസഭ എംപിമാരുടേത് 44.2 ശതമാനവുമാണ്. എന്നാല്‍ കേരളത്തിലെ എംപിമാര്‍ 11.4 ശതമാനം മാത്രമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളത്. രാജ്യസഭ എംപിമാര്‍ 14.74 ശതമാനവും. 2026 ജനുവരി 21ലെ എംപിഎല്‍ഡിഎസ് ഡാഷ്‌ബോര്‍ഡിലാണ് ഈ വിവരങ്ങളുള്ളത്.

കേരളത്തിലെ ലോകസഭ എംപിമാരില്‍ എം കെ രാഘവന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. അബ്ദു സമദ് സമദാനി 0.33 ശതമാനവും കെ ഫ്രാന്‍സിസ് ജോര്‍ജ്, ഷാഫി പറമ്പില്‍ എന്നിവര്‍ 4 ശതമാനവുമാണ് ചെലവഴിച്ചത്. ശശി തരൂര്‍ 13.28 ശതമാനം, പ്രിയങ്ക ഗാന്ധി വധ്ര 13.37 ശതമാനം, അടൂര്‍ പ്രകാശ് 14.25 ശതമാനം, രാജ് മോഹന്‍ ഉണ്ണിത്താന്‍ 14.32 ശതമാനം, ഹൈബി ഈഡന്‍ 15.23 ശതമാനവും ചെലവാക്കി.

ഇടുക്കി എം പി ഡീന്‍ കുര്യോക്കോസാണ് കേരളത്തിലെ എംപിമാരില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത്. 24.33 ശതമാനം. കൊല്ലം എം പി എന്‍ കെ പ്രേമചന്ദ്രന്‍ 21.42 ശതമാനം. വി കെ ശ്രീകണ്ഠന്‍ 18.73 ശതമാനം. രാജ്യസഭ എം പിമാരില്‍ ജോണ്‍ ബ്രിട്ടാസ് 26.32 ശതമാനം വിനിയോഗിച്ചു. അതേസമയം ഭരണപരമായ വീഴ്ചകളാണ് ഫണ്ട് വിനിയോഗത്തിലെ മോശം അവസ്ഥയ്ക്ക് കാരണമെന്ന് കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :