ഉരുൾപൊട്ടൽ, മിന്നൽ പ്രളയം: സംസ്ഥാനത്ത് മരണം എട്ടായി, 7 പേരെ കാണാതായി, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയെങ്കിലും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളം കയറിയതോടെ റാന്നി ടൗണ്‍ പൂര്‍ണമായി ഒറ്റപ്പെട്ടു.
ഉരുള്‍പൊട്ടലും കനത്ത മഴയും തുടര്‍ന്നതോടെ മലയോരമേഖലകളും തീരദേശപ്രദേശങ്ങളും പ്രളയഭീതിയില്‍. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ പാലാ നഗരം വെള്ളത്തിലായി. എരുമേലി, മുണ്ടക്കയം, മണിമല ടൗണുകളില്‍ വെള്ളം കയറി. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ എട്ടിടത്ത് കല്ലുകള്‍ വീണ്‍ ഗതാഗതം മുടങ്ങി. ഏറ്റുമാനൂര്‍- പൂഞ്ഞാര്‍, പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതകളില്‍ പലയിടത്തും വെള്ളം കയറി ഗതാഗതം മുടങ്ങി.
പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയെങ്കിലും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളം കയറിയതോടെ റാന്നി ടൗണ്‍ പൂര്‍ണമായി ഒറ്റപ്പെട്ടു. ആറന്മുളയില്‍ സത്രക്കടവ് മുതല്‍ മാലക്കരവരെ റോഡ് വെള്ളത്തിലായി.മൂഴിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നു. തിരുവനതപുരം ജില്ലയില്‍ പേപ്പാറ, അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തി. കണ്ണൂര്‍ ജില്ലയില്‍ കൊളിത്തട്ട്,ആറളം വന്യജീവി സങ്കേതം, മാക്കൂട്ടം, ബ്രഹ്‌മഗിരി വനമേഖലകളില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. പഴശ്ശീ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നു. പാലക്കാട് ജില്ലയില്‍ കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകള്‍ തുറന്നു. തൃത്താല, വെള്ളിയാങ്കല്ല് ഷട്ടറുകള്‍ ഉയര്‍ത്തി.
കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ ദേശീയപാതയില്‍ വെള്ളം കയറി തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. താമരശ്ശേരി ചുരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. കല്ലാര്‍കുട്ടി, മലങ്കര, കല്ലാര്‍ ഡൈവേര്‍ഷന്‍, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. ഭൂതത്താന്‍കെട്ട് ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു.