ആറരലക്ഷം രൂപ തട്ടിയെടുത്ത വില്ലേജ് ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Updated: ഞായര്‍, 3 ജൂലൈ 2022 (15:02 IST)
വിഴിഞ്ഞം : ആറരലക്ഷം രൂപ തട്ടിയെടുത്ത വില്ലേജ് ഓഫീസ് ജീവനക്കാരനെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഫീൽഡ് അസിസ്റ്റന്റ്റ് കോട്ടപ്പുറം പോപ്പുലർ ജംഗ്‌ഷൻ ശിവശക്തിയിൽ ബി.കെ.രതീഷ് എന്ന 43 കാരനാണ് പിടിയിലായത്.

വിഴിഞ്ഞം വില്ലേജിലെ 57 പേർ വിവിധ സമയങ്ങളിലായി 2018 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള സമയത്ത് അടച്ച കെട്ടിട നികുതി ഇനത്തിലുള്ള ആറര ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. റവന്യൂ വിഭാഗം ഇൻസ്പെക്ഷൻ ടീം നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കളക്ടർ സസ്‌പെൻഡ് ചെയ്തിരുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ടു തഹസീൽദാർ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഓൺലൈൻ സംവിധാനത്തിലൂടെ കെട്ടിട നികുതി അടയ്ക്കുന്നവർക്ക് രസീത് നൽകിയ ശേഷം ഈ ഇടപാട് റദ്ദാക്കിയാണ് ഇയാൾ പണം കൈവശപ്പെടുത്തിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :