സ്വകാര്യ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 27 മെയ് 2022 (16:27 IST)
കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പൂയപ്പള്ളി മൈലോട് സരള വിലാസത്തിൽ ബീനാമോൾ എന്ന 44 കാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം ജില്ലയിലെ മങ്ങാട്ടുള്ള സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകളായ ദമ്പതികളെയാണ് ഇവർ തട്ടിപ്പിന് ഇരയാക്കിയത്. അടുത്ത കാലത്ത് ഇവർ സ്വർണ്ണം പണയം വയ്ക്കാനായി ഈ സ്ഥാപനത്തിൽ എത്തുകയും ഉടമകളായ ദമ്പതിമാരുടെ അടുപ്പത്തിലായി വിശ്വാസം നേടുകയും ചെയ്തു. സ്ഥാപനത്തിൽ വിജിലൻസ് പരിശോധനയ്ക്ക് സാധ്യത ഉണ്ടെന്നു പറഞ്ഞു പണവും ആഭരണങ്ങളും രേഖകളും ബീനാമോൾ ഇവിടെ നിന്ന് കടത്തി.

ഇതിനൊപ്പം ഇവരുടെ മകൾക്ക് വിവാഹാലോചന കൊണ്ടുവരാം എന്ന് വിശ്വസിപ്പിച്ചും പണം തട്ടിയെടുത്തു. എന്നാ പിന്നീട് ഇവരെക്കുറിച്ചു വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനെ തുടർന്ന് ദമ്പതികൾ കിളികൊല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം കേസായതിനെ തുടർന്ന് ബീനാമോൾ കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല.

തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ ചിന്നക്കടയിൽ നിന്ന് പിടികൂടിയത്. സമാനമായ കുറ്റം ചെയ്തതിനു ഇവർക്കെതിരെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :