പെൻഷണറുടെ പണം തട്ടിയെടുത്ത ട്രഷറി ജൂനിയർ സൂപ്രണ്ട് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 28 മെയ് 2022 (11:12 IST)
നെയ്യാറ്റിൻകര: സർവീസിൽ നിന്ന് വിരമിച്ചയാളുടെ കാലാവധി കഴിഞ്ഞ ചെക്ക് നൽകി പണം തട്ടിയെടുത്ത ട്രഷറി ജൂനിയർ സൂപ്രണ്ട് പിടിയിലായി. കോട്ടയം സബ് ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ടായ ചെങ്കൽ കോടങ്കര ഉഷസിൽ ആർ.യു.അരുൺ (38) ആണ് അറസ്റ്റിലായത്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഇയാൾക്ക് ചെക്ക് പാസാക്കി നൽകിയ നെയ്യാറ്റിൻകര പെൻഷൻ സബ് ട്രഷറി ഓഫീസിലെ മൂന്നു ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ പത്തൊമ്പതിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇയാൾ ജോലി ചെയ്തിരുന്ന കറുകച്ചാൽ സബ് ട്രഷറിയിൽ പെൻഷൻ അക്കൗണ്ട് ഉള്ള കോട്ടയം സ്വദേശി കമലമ്മയുടെ 18000 രൂപയുടെ ചെക്കാണ് നെയ്യാറ്റിൻകര ട്രഷറി ഓഫീസ് വഴി അരുൺ മാറ്റിയെടുത്തത്.

ഇരുപത്തഞ്ചാം തീയതി കമലമ്മ 20000 രൂപ അക്കൗണ്ടിൽ നിന്ന് എടുക്കാൻ ചെക്ക് നൽകി. എന്നാൽ അക്കൗണ്ട് ബാലൻസ് പരിശോധിച്ചപ്പോൾ 19 നു 18000 രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്ന് കമലമ്മ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.

മുമ്പൊരിക്കൽ കമലമ്മ നൽകിയ ചെക്ക് ചില തടസങ്ങൾ പറഞ്ഞു അരുൺ കൈവശം വച്ചിരുന്നു. ഈ ചെക്കാണ് തന്റെ ബന്ധുവിന്റെ ചെക്ക് എന്ന് പറഞ്ഞു അരുൺ സ്വന്തം പേരിൽ മാറിയെടുത്തത്. എന്നാൽ ഇയാളെ പരിചയം ഉണ്ടായിരുന്നതിനാലാണ് മറ്റു ജീവനക്കാർ ചെക്ക് പാസാക്കി നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :