തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് ഒരു മുഴം മുമ്പേ എറിഞ്ഞ് ഡിസിസി പട്ടിക

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 1 മാര്‍ച്ച് 2021 (16:26 IST)
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കി ഡി.സി.സി ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ പതിനൊന്നിടത്താണ് സ്ഥാനാര്‍ഥി സാധ്യതാ ലിസ്റ്റ് തയ്യാറാക്കി കെ.എപി.സി.സി നേതൃത്വത്തിന് നല്‍കിയത്.

ഇതനുസരിച്ച് വര്‍ക്കലയില്‍ വര്‍ക്കല കഹാറിനാണ് മുന്‍തൂക്കം എങ്കിലും ലിസ്റ്റില്‍ കഹാറിനോപ്പം, ശരത്ചന്ദ്ര പ്രസാദ്, എം.എ .ലത്തീഫ്, ഇ.റിഹാസ് എന്നിവരുമുണ്ട്. എസ്.സി. സംവരണ സീറ്റായ ആറ്റിങ്ങലില്‍ കെ.എസ് .ഗോപകുമാര്‍, കെ.വിദ്യാധരന്‍ എന്നിവരാണുള്ളത്. ഇതിനൊപ്പം എസ് .സി.സംവരണ സീറ്റായ ചിറയിന്‍കീഴില്‍ പന്തളം സുധാകരനൊപ്പം എസ്.എം.ബാലു, ആര്‍.അനൂപ് എന്നിവരുമുണ്ട്.

മലയോരമണ്ഡലമായ നെടുമങ്ങാട് പാലോട് രവിക്കൊപ്പം ആനക്കുഴി ഷാനവാസ്, എസ്.ജലീല്‍ മുഹമ്മദ്, പി.എസ്.പ്രശാന്ത് എന്നിവരാണുള്ളത്. അതിര്‍ത്തി മണ്ഡലമായ പാറശാലയില്‍ നെയ്യാറ്റിന്‍കര സനല്‍, അന്‌സജിതാ റസല്‍, സി.ആര്‍.പ്രാണകുമാര്‍, എ.ടി.ജോര്‍ജ്ജ് എന്നിവരും പട്ടികയിലുണ്ട്. കാട്ടാക്കടയിലും പട്ടികയില്‍ അന്‍സജിതാ റസലിനൊപ്പം മലയിന്‍കീഴ് വേണുഗോപാല്‍, എ.മണികണ്ഠന്‍ എന്നിവരാണുള്ളത്.

നെയ്യാറ്റിന്‍കരയില്‍ നിലവിലെ എം.എല്‍.എ
ആയ ആര്‍.സെല്‍വരാജിനൊപ്പം കെ.വിനോദ് സെന്‍, രാജേഷ് ചന്ദ്രദാസ് എന്നിവരാണുള്ളത്. വാമനപുറത്താകട്ടെ എം.എം.ഹസ്സനോപ്പം രമണി പി.നായര്‍, ആനാട്, ജയന്‍, വെമ്പായം അനില്‍ കുമാര്‍ എന്നിവരാണ് പട്ടികയിലുള്ളത്.

കഴക്കൂട്ടത്ത് ഡോ.എസ്.എസ്.ലാല്‍, എം.എ വാഹീദ്, എം.മുനീര്‍, ബി.ആര്‍.എം.ഷെരീഫ്, ജെ.എസ് അഖില്‍ എന്നിവരാണുള്ളത്. കഴിഞ്ഞ തവണ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവില്‍ വേണു രാജാമണി, ചെമ്പഴന്തി അനില്‍, ആര്‍.വി.രാജേഷ്, ജ്യോതി വിജയകുമാര്‍ എന്നിവരാണ് സ്ഥാനാര്‍ഥി സാധ്യതാ പട്ടികയിലുള്ളത്.

ബി.ജെ.പി യുടെ ഒരേയൊരു സ്ഥാനാര്‍ഥി വിജയിച്ച നേമത്ത് എന്‍.ശക്തനോപ്പം മണക്കാട് സുരേഷ്, ഡോ.ജി.വി.ഹരി.ആര്‍.വി.രാജേഷ് എന്നിവരും സാധ്യതാ ലിസ്റ്റിലുണ്ട്. എന്നാല്‍ നിലവിലെ സിറ്റിങ് എം.എല്‍.എ മാരായ തിരുവനന്തപുരം, അരുവിക്കര, കോവളം മണ്ഡലങ്ങളില്‍ ഇതുവരെ പ്രത്യേക പട്ടികയോ പേരുകളോ നിര്‍ദ്ദേശിച്ചിട്ടില്ല. നിലവില്‍ ഇവിടെ യഥാക്രമം വി.എസ്.ശിവകുമാര്‍, ശബരീനാഥ്, എം.വിന്‍സെന്റ് എന്നിവരാണ് എം.എല്‍.എ മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :