ഇന്ത്യക്കാരാണെന്ന് പറഞ്ഞ് നടക്കാനാവില്ല, യുഎസിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ യാത്ര ചെയ്യുമ്പോൾ രേഖകൾ കൈയ്യിൽ തന്നെ കരുതണമെന്ന് ഉപദേശിച്ച് അഭിഭാഷകർ
അമേരിക്കയ്ക്കുള്ളിലെ ആഭ്യന്തര വിമാനയാത്രകള്‍ പോലും ഇപ്പോള്‍ വിദേശ പൗരന്മാര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്കും തടങ്കല്‍ നടപടികള്‍ക്കും വഴിവെക്കുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ പ്രവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നിയമവിദഗ്ധര്‍. H-1B വിസ ഉടമകള്‍, വിദ്യാര്‍ത്ഥികള്‍, സ്റ്റാറ്റസ് മാറ്റത്തിനോ പുതുക്കലിനോ അപേക്ഷ നല്‍കിയവര്‍ എന്നിവര്‍ നിയമപരമായ താമസാവകാശം തെളിയിക്കുന്ന രേഖകള്‍ യാത്രയ്ക്കിടെ കൈവശം വെയ്ക്കണമെന്നാണ് കുടിയേറ്റ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയമവിദഗ്ധര്‍ നല്‍കുന്ന ഉപദേശം.
അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) രാജ്യത്തിനകത്തെ വിവിധ വിമാനത്താവളങ്ങളില്‍ വിദേശ പൗരന്മാരെ ചോദ്യം ചെയ്യുകയും ചിലരെ തടങ്കലിലാക്കുകയും ചെയ്തതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മുന്നറിയിപ്പ്. ആഭ്യന്തരയാത്രകളിലാണെങ്കില്‍ കൂടി കുടിയേറ്റ രേഖകള്‍ പരിശോധിക്കുന്ന സംഭവങ്ങള്‍ അമേരിക്കയില്‍ വര്‍ധിച്ചിട്ടുള്ളതായി അഭിഭാഷകര്‍ പറയുന്നു. സാധുവായ വിസ, ജോലി അനുമതി, സ്റ്റാറ്റസ് വിപുലീകരണത്തിനുള്ള അപേക്ഷ, അഡ്വാന്‍സ് പരോള്‍ തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ കൈവശം വയ്ക്കുന്നത് അനാവശ്യ നിയമപ്രശ്‌നങ്ങളും തടങ്കലും ഒഴിവാക്കാന്‍ സഹായിക്കും. യാത്രയ്ക്കിടെ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ നിയമപരമായ താമസാവകാശം തെളിയിക്കുന്നത് നിര്‍ണായകമാണെന്നാണ് ഈ അഭിഭാഷകര്‍ നല്‍കുന്ന ഉപദേശം.
കഴിഞ്ഞ ആഴ്ചകളായി കാലിഫോര്‍ണിയ, ടെക്‌സാസ്, ഫ്‌ലോറിഡ, ന്യൂജേഴ്‌സി, മിഷിഗണ്‍, ഇല്ലിനോയ്‌സ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടിയേറ്റ നടപടികളുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അത്യാവശ്യമല്ലാത്ത ആഭ്യന്തര വിമാനയാത്രകള്‍ പുനഃപരിശോധിക്കണമെന്നും, യാത്ര നിര്‍ബന്ധമാണെങ്കില്‍ എല്ലാ കുടിയേറ്റ രേഖകളും കൃത്യമായി കൈവശം സൂക്ഷിക്കണമെന്നുമാണ് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നത്.