'അയ്യരെ കൈവിട്ടത് തെറ്റായിപ്പോയി"; മൗനം വെടിഞ്ഞ് മുൻ കെകെആർ പരിശീലകൻ; കിരീടം നേടിക്കൊടുത്ത നായകനെ എന്തിന് പുറത്താക്കി?
അയ്യരെ നഷ്ടമായത് കെകെആറിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.
കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ വലിയ അമ്പരപ്പുണ്ടാക്കിയ വാര്‍ത്തയായിരുന്നു 2024-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകന്‍ ശ്രേയസ് അയ്യരെ തൊട്ടടുത്ത സീസണില്‍ ടീം ഒഴിവാക്കിയത്.കൊല്‍ക്കത്തയ്ക്ക് കിരീടം നേടിക്കൊടുത്ത ഒരു നായകനെ എന്തിന് പുറത്തിരുത്തി എന്ന ആരാധകരുടെ ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ കെകെആര്‍ പരിശീലകന്‍ ചന്ദ്രകാന്ത് പണ്ഡിറ്റ്. അയ്യരെ നഷ്ടമായത് കെകെആറിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.
ടീം ഉടമകളും മാനേജ്മെന്റും വലിയ പിന്തുണയാണ് നല്‍കിയതെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളും ടീമിന്റെ വിശാലമായ തന്ത്രങ്ങളും കാരണമാണ് അയ്യറെ റിലീസ് ചെയ്യേണ്ടി വന്നതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മനപ്പൂര്‍വ്വം ഒഴിവാക്കിയതല്ലെങ്കിലും ആ തീരുമാനം ടീമിന് അനുകൂലമായില്ലെന്ന് ചന്ദ്രകാന്ത് പണ്ഡിറ്റ് പറയുന്നു. കെകെആര്‍ പരിശീലകനെന്ന നിലയില്‍ എനിക്കതില്‍ വിഷമമുണ്ട്. അതൊരു മനപൂര്‍വമുള്ള ഒഴിവാക്കലായിരുന്നില്ല. ശ്രേയസിന്റെ കാര്യത്തില്‍ മാത്രമല്ല, ഫില്‍ സാള്‍ട്ടീന്റെയും മറ്റുള്ളവരുടെയും കാര്യത്തിലും എനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞു.
കെകെആര്‍ കൈവിട്ട അയ്യര്‍ ഇന്ന് പഞ്ചാബ് കിംഗ്സിന്റെ പടത്തലവനാണ്. 26.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയ താരം 2025-ല്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും 2026 സീസണില്‍ തോല്‍വിയറിയാത്ത കുതിപ്പ് തുടരുകയും ചെയ്യുകയാണ്. അജിങ്ക്യ രഹാനെയുടെ കീഴില്‍ കെകെആര്‍ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയപ്പോള്‍, മറുഭാഗത്ത് അയ്യര്‍ തന്റെ ബാറ്റിംഗിലും ക്യാപ്റ്റന്‍സിയിലും കൂടുതല്‍ പക്വത കാണിക്കുന്നത് കെകെആര്‍ മാനേജ്മെന്റിന് വലിയൊരു തിരിച്ചറിവാണ്.
ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്തായ അയ്യറുടെ ഇപ്പോഴത്തെ പ്രകടനം സെലക്ടര്‍മാരുടെ കണ്ണ് തുറപ്പിക്കുന്നതാണെന്നും ചന്ദ്രകാന്ത് പണ്ഡിറ്റ് നിരീക്ഷിക്കുന്നു. ഭയമില്ലാത്ത ബാറ്റിംഗ് ശൈലിയും പക്വതയാര്‍ന്ന തീരുമാനങ്ങളും അയ്യറെ വീണ്ടും ദേശീയ ടീമിലെത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരും കരുതുന്നത്.