രേണുക വേണു|
Last Modified ബുധന്‍, 18 മാര്‍ച്ച് 2026 (13:30 IST)
2025ലെ ഐപിഎല്‍ സീസണില്‍ അവസാനസ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തതെങ്കിലും 2026 സീസണിന് മുന്‍പായി ടീമില്‍ സമൂലമായി മാറ്റം വരുത്താന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളില്‍ നിന്ന് യുവതാരങ്ങളാല്‍ നിറഞ്ഞ ടീമായി ചെന്നൈ മാറിയത് പെട്ടെന്നായിരുന്നു. 2026 സീസണില്‍ സഞ്ജു സാംസണ്‍ കൂടി ടീമിലെത്തിയതോടെ കരുത്തുറ്റ ബാറ്റിംഗ് നിരയുമായാണ് ഇക്കുറി ചെന്നൈ എത്തുന്നത്. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈയുടെ കരുത്തും ദൗര്‍ബല്യങ്ങളും അവസരങ്ങളും മുന്നിലുള്ള തടസ്സങ്ങളും വിശദമായി അറിയാം.
ചെന്നൈയുടെ കരുത്ത്(Strengths)
ശക്തമായ ടോപ്പ് ഓര്‍ഡര്‍, പരിചയസമ്പത്തിനൊപ്പം യുവത്വവും അണിനിരക്കുന്ന ടീം, ധോനി എന്ന അതികായന്റെ സാന്നിധ്യം എന്നിവയാണ് ഈ സീസണിലെ ചെന്നൈയുടെ പ്രധാനകരുത്തുകള്‍. ടോപ് ഓര്‍ഡറില്‍ റുതുരാജ്, സഞ്ജു സാംസണ്‍, ആയുഷ് മാത്രെ അണിനിരക്കുന്ന ചെന്നൈ ഐപിഎല്‍ 2026ലെ ഏറ്റവും കരുത്തുറ്റ ടോപ് ഓര്‍ഡറുള്ള റ്റീമുകളില്‍ ഒന്നായി മാറുന്നു. മധ്യനിരയില്‍ ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, കാര്‍ത്തിക് ശര്‍മ, സര്‍ഫറാസ് ഖാന്‍ തുടങ്ങി മികച്ച താരങ്ങള്‍ ചെന്നൈയ്ക്കുണ്ട്.
ശിവം ദുബേ, ജെയ്മി ഓവര്‍ട്ടണ്‍, അമന്‍ ഖാന്‍ തുടങ്ങിയവര്‍ ഓള്‍റൗണ്ടര്‍മാരാണ് എന്നതും ടീമിന് കരുത്ത് നല്‍കുന്നു. ഇവയ്‌ക്കൊപ്പം ധോനി ഫാക്ടര്‍ കൂടി ചേരുമ്പോള്‍ ചെന്നൈ അപകടകാരികളാകുന്നു.
ദൗർബല്യങ്ങള്‍(Weaknesses)
പവര്‍പ്ലേയില്‍ ഷഹബാസ് അഹമ്മദ്, മാറ്റ് ഹെന്റി എന്നിങ്ങനെ താരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും ഡെത്ത് ബൗളിങ്ങില്‍ കാര്യമായ വൈവിധ്യം ചെന്നൈയ്ക്ക് പറയാനില്ല. ജഡേജ, സാം കറന്‍ തുടങ്ങിയ ചെന്നൈ വിജയങ്ങളില്‍ പങ്കാളികളായ താരങ്ങളുടെ അഭാവവും ചെന്നൈയ്ക്ക് തിരിച്ചടിയാണ്. ടീമിലെ പ്രധാനതാരമാണെങ്കിലും ബാറ്റിംഗ് ഓര്‍ഡറില്‍ താഴെ ഇറങ്ങുന്ന ധോനി എത്രത്തോളം ഇമ്പാക്റ്റ് ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്. അകീല്‍ ഹുസൈന്‍,നൂര്‍ അഹമ്മദ് എന്നിങ്ങനെ സ്പിന്നര്‍മാരുണ്ടെങ്കിലും കഴിഞ്ഞ സീസണ്‍ മുതല്‍ റണ്ണൊഴുകുന്ന ചെന്നൈ പിച്ചില്‍ ഇവര്‍ എത്രമാത്രം ഫലപ്രദമാകുമെന്ന ആശങ്കയും നിലവിലുണ്ട്.
അവസരങ്ങള്‍ (Opportunities)
സഞ്ജു സാംസണ്‍ എന്ന ഗെയിം ചേഞ്ചറുടെയും ക്രൗഡ് പുള്ളറുടെയും സാന്നിധ്യം ഇത്തവണ ചെന്നൈയ്ക്ക് കരുത്താകും. ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ മികച്ച ആത്മവിശ്വാസവുമായാകും സഞ്ജു ടീമിലെത്തുക. കളിയുടെ ഗിയര്‍ നിയന്ത്രിക്കാനറിയുന്ന റുതുരാജ് ഗെയ്ക്ക്വാദും ടീമിലുണ്ട് എന്നത് ചെന്നൈയെ അപകടകാരികളാക്കും. ആയുഷ് മാത്രെ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ തുടങ്ങിയ യുവതാരങ്ങളുടെ സാന്നിധ്യവും ചെന്നൈ ഹോം ക്രൗഡും ചെന്നൈയ്ക്ക് കരുത്താണ്.
ഭീഷണികള്‍ (Threats)
ടോപ് ഓര്‍ഡറില്‍ അമിതമായി ആശ്രയമുണ്ടായാല്‍ ഇത്തവണ എതിരാളികള്‍ അത് മുതലെടുക്കാന്‍ സാധ്യതയേറെയാണ്. ഡെത്ത് ഓവറുകള്‍ കൈകാര്യം ചെയ്യാന്‍ പേസര്‍മാര്‍ക്ക് സാധിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ ഉടനീളം അത് ചെന്നൈ സാധ്യതകളെ ബാധിക്കും.