1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. TTP Pakistan airforce 2026 security threat

പാക്കിസ്ഥാന് ഭീഷണിയായി പാക് താലിബാൻ, വ്യോമസേന അടക്കം സജ്ജമാക്കുന്നതായി റിപ്പോർട്ട്

Pakistan Taliban
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വീണ്ടും ഗുരുതര ഭീഷണി ഉയര്‍ത്തി തെഹ്രികെ താലിബാന്‍ പാകിസ്ഥാന്‍. 2026 ഓടെ സായുധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയര്‍ഫോഴ്‌സ് യൂണിറ്റ് രൂപീകരിക്കുമെന്നാണ് പാക് താലിബാന്റെ പുതിയ പ്രഖ്യാപനം. പാക് സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സൈനിക വിഭാഗത്തിന്റെ രൂപീകരണം പാക് താലിബാന്‍ നടത്തുന്നത്.
 
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടിടിപി ഡ്രോണ്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള വായുസംബന്ധമായ ആക്രമണ ശേഷി വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് പാക് താലിബാന്‍.സലീം ഹഖാനിയെന്നെ ടിടുപി നേതാവിന്റെ നേതൃത്വത്തിലാകും പുതുതായി രൂപീകരിക്കുന്ന വ്യോമസേന പ്രവര്‍ത്തിക്കുക. ടിടിപി നേതാവായ മുഫ്തി നൂര്‍ വാലി മെഹ്‌സൂദ് കഴിഞ്ഞാല്‍ സംഘടനയിലെ രണ്ടാമനാണ് മൗലാന സലീം ഹഖാനി.
 
 ഇതോടെ പരമ്പരാഗത കരഭീഷണികളില്‍ നിന്ന് വ്യത്യസ്തമായി, വ്യോമമാര്‍ഗം വഴി തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിടാനാണ് സംഘടനയുടെ പദ്ധതിയെന്ന് സുരക്ഷാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പാക്കിസ്ഥാന്‍ വ്യോമസേനയുടെയും മറ്റ് നിര്‍ണായക സ്ഥാപനങ്ങളുടെയും സുരക്ഷയെ ഇത് നേരിട്ട് ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
 
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്തുണയും സുരക്ഷിത അഭയകേന്ദ്രങ്ങളും ടിടിപിക്ക് ലഭിക്കുന്നുവെന്ന ആരോപണം പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെല്ലുവിളി. അതിര്‍ത്തി പ്രദേശങ്ങളില്‍ ടിടിപിയുടെ സാന്നിധ്യം വര്‍ധിച്ചതായും, ആക്രമണങ്ങള്‍ക്ക് പിന്നാലെ ഭീകരര്‍ അഫ്ഗാന്‍ മേഖലയിലേക്ക് പിന്‍വാങ്ങുന്നതായും പാക്കിസ്ഥാന്‍ സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. ഇതോടെ പാക്കിസ്ഥാന്‍-അഫ്ഗാന്‍ ബന്ധത്തില്‍ വീണ്ടും കടുത്ത സംഘര്‍ഷം ഉടലെടുക്കാനുള്ള സാധ്യതയും ഉയരുകയാണ്.
 
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ വിവിധ റിപ്പോര്‍ട്ടുകളിലും ടിടിപിയെ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണികളിലൊന്നായി വിലയിരുത്തിയിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്ന് അന്താരാഷ്ട്ര സമൂഹം ഇസ്ലാമാബാദിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, ബഹുമുഖ സുരക്ഷാ വെല്ലുവിളികളാണ് പാക്കിസ്ഥാന്‍ നേരിടുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ബൈക്ക് നിര്‍ത്തിക്കാന്‍ ശ്രമിച്ചു; പരിക്കേറ്റ യുവാക്കളെ റോഡില്‍ ഉപേക്ഷിച്ച് പോലീസുകാര്‍ ഓടി രക്ഷപ്പെട്ടു