അനുബന്ധ വാര്‍ത്തകള്‍
- Lionel Messi: ലോകകപ്പിന് ദിവസങ്ങൾ മാത്രം, ആശങ്കയായി ലയണൽ മെസ്സിയുടെ പരിക്ക്, ലോകകപ്പിൽ കളിക്കില്ലെ?
- ലോകകപ്പ് കാണാൻ ഒടുവിൽ വഴിയൊരുങ്ങുന്നു!, സീയുമായി ഫിഫ അന്തിമ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ
- ഇത് സ്വപ്നനിമിഷം, സൗദി ലീഗിലെ ആദ്യ കിരീടം സ്വന്തമാക്കി റൊണാൾഡോ, അവസാന ലീഗ് മത്സരത്തിൽ വമ്പൻ വിജയം
- സംപ്രേക്ഷണം ചെയ്യണമെന്ന ഉത്തരവാദിത്തമില്ലെന്ന് ദൂരദർശൻ, ഫിഫ ലോകകപ്പ് ഇന്ത്യക്കാർ എങ്ങനെ കാണും?
- Arsenal FC : 22 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ഇംഗ്ലണ്ടിന്റെ രാജാക്കന്മാരായി ആഴ്സണല്‍
Argentina World Cup 2026 squad : മെസ്സിക്ക് മാത്രമല്ല, പ്രമുഖ താരങ്ങളില്‍ പലര്‍ക്കും പരിക്ക്, അര്‍ജന്റീന സ്ക്വാഡ് പ്രഖ്യാപനം വൈകുന്നു.. എന്നെത്തും സ്കലോണിയുടെ ടീം പ്രഖ്യാപനം?
2026 ഫിഫ ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപനം വൈകുന്നു.
2026 ഫിഫ ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ അന്തിമ സ്ക്വാഡ് പ്രഖ്യാപനം വൈകുന്നു. പോര്‍ച്ചുഗല്‍,സ്പെയ്ന്‍, ഇംഗ്ലണ്ട്, ബ്രസീല്‍ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാവരും തങ്ങളുടെ 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ദിവസങ്ങളായിട്ടും നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന സ്ക്വാഡ് പ്രഖ്യാപനം ഇതുവരെയും നടത്തിയിട്ടില്ല.അന്തിമ 26 അംഗ ടീമിനെ കുറിച്ചുള്ള തീരുമാനം ഇതുവരെ വൈകുന്നത് ആരാധകരിലും ഫുട്ബോള്‍ ലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
മെയ് 11ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 55 അംഗ പ്രാഥമിക സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. ലയണല്‍ മെസി, ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, എമിലിയാനോ മാര്‍ട്ടിനസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ FIFA നിശ്ചയിച്ച ജൂണ്‍ 1 സമയപരിധിക്ക് മുമ്പ് ഈ പട്ടിക 26 പേരായി ചുരുക്കേണ്ടതുണ്ട്.പ്രമുഖ ടീമുകളില്‍ പലരും ഈ സ്ക്വാഡ് പ്രഖ്യാപിച്ചെങ്കിലും അര്‍ജന്റീന ടീം പ്രഖ്യാപനം നീളുകയാണ്.
ഇന്റര്മയാമിക്കായുള്ള മത്സരത്തിനിടെ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഹാംസ്ട്രിംഗില് വേദന അനുഭവപ്പെട്ടത് ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും ഈ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സി പൂര്‍ണ്ണ ഫിറ്റല്ലെന്ന സൂചനയാണ് അര്‍ജന്റൈന്‍ ക്യാമ്പില്‍ നിന്ന് വരുന്നത്. മെസിക്കൊപ്പം ക്രിസ്റ്റ്യന്‍ റൊമേറോ, നാഹുവല്‍ മൊലിന, നിക്കോളാസ് ഗോണ്‍സാലസ്, ഗോണ്‍സാലോ മൊണ്ടിയേല് എന്നിവര്‍ക്കും പരിക്ക് സംബന്ധമായ ആശങ്കകളുണ്ട്. ഈ താരങ്ങളുടെ മുകളില്‍ നിരീക്ഷണം തുടരുന്ന സാഹചര്യത്തിലാണ് ടീം പ്രഖ്യാപനം നീളുന്നത്.
2022 ഖത്തര്‍ ലോകകപ്പില്‍ മെസിയുടെ നേതൃത്വത്തില്‍ കിരീടം നേടിയ അര്‍ജന്റീന, ഈ തവണയും ടൂര്‍ണമെന്റിലെ പ്രധാന ഫേവറിറ്റുകളാണ്.ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 38 പോയിന്റോടെ CONMEBOL മേഖലയില്‍ ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന ഫിനിഷ് ചെയ്തത്. യോഗ്യതാ റൗണ്ടില്‍ എട്ട് ഗോളുകളുമായി മെസി ടോപ് സ്കോററായിരുന്നു.
അതേസമയം, ഇത്തവണത്തെ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പാകാനാണ് സാധ്യതയെന്ന വിലയിരുത്തലും ശക്തമാണ്. 38ാം വയസ്സിലും അര്‍ജന്റീനയുടെ ആക്രമണനിരയുടെ പ്രധാന കരുത്തായി തുടരുന്ന മെസിയുടെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസത്തിന് നിര്‍ണായകമാണ്. എന്നാല്‍ പൂര്‍ണ ഫിറ്റ്നസില്ലാതെ മെസിയെ കളിപ്പിക്കുമോയെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.
അല്‍ജീരിയക്കെതിരെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് ഉദ്ഘാടന മത്സരം. ജൂണ്‍ 16ന് കാന്‍സസ് സിറ്റിയിലാണ് മത്സരം നടക്കുക. അതിന് മുമ്പ് നടക്കുന്ന സൗഹൃദ മത്സരങ്ങളിലൂടെ അന്തിമ ടീമിനെ സ്കലോണി ഉറപ്പിക്കുമെന്നാണ് സൂചന. ആരാധകര്‍ കാത്തിരിക്കുന്ന അന്തിമ പ്രഖ്യാപനം അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്നാണ് അര്‍ജന്റീന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.