1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Gavaskar criticizes messi for kolkata chaos

കൊൽക്കത്തയിൽ എല്ലാ കുഴപ്പങ്ങൾക്കും കാരണം മെസ്സി, ആരാധകരോട് പ്രതിബദ്ധത കാണിച്ചില്ലെന്ന് ഗവാസ്കർ

Lionel Messi
ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ അക്രമുണ്ടായ സംഭവത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കെതിരെ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍. സ്‌പോര്‍ട്‌സ് സ്റ്റാറിലെഴുതിയ കുറിപ്പിലാണ് മെസ്സിക്കെതിരെ ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചത്. മെസ്സി ആരാധകരോട് പ്രതിബദ്ധത കാണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഗവാസ്‌കര്‍ കുറിച്ചു.
 
നിശ്ചിത സമയത്ത് മൈതാനത്ത് ചെലവഴിക്കുമെന്ന് മെസ്സി സമ്മതിച്ചതാണ്. അതിന് നില്‍ക്കാതെ നേരത്തെ പോയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ക്കുമാണ്. കരാര്‍ എന്തായിരുന്നുവെന്ന് പൊതുജനത്തിനറിയില്ല. അദ്ദേഹം ഒരു മണിക്കൂറെങ്കിലും അവിടെ നില്‍ക്കണമായിരുന്നു. അതിന് മുന്‍പെ മടങ്ങിയെങ്കില്‍ മെസ്സിയും അദ്ദേഹത്തിനൊപ്പമുള്ളവരുമാണ് കുറ്റക്കാര്‍.
 
മെസ്സി സുരക്ഷാ ഭീഷണി നേരിട്ടിട്ടില്ല. ഗ്രൗണ്ടില്‍ നടക്കുകയോ പെനാല്‍റ്റി എടുക്കുകയോ പോലെ ലളിതമായ എന്തെങ്കിലും അദ്ദേഹത്തിന് ജനങ്ങളുടെ മുന്‍പില്‍ ചെയ്യാമായിരുന്നു. ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെല്ലാം മെസ്സിയുടെ പരിപാടി തടസ്സമില്ലാതെ നടന്നെന്ന് ചൂണ്ടിക്കാട്ടിയ ഗവാസ്‌കര്‍ കൊല്‍ക്കത്തയിലെ സംഭവങ്ങളില്‍ സംഘാടകരെയാണ് പിന്തുനച്ചത്. മെസ്സി മറ്റിടങ്ങളില്‍ പ്രതിബദ്ധത കാണിച്ചു. അവിടെ കാര്യങ്ങള്‍ സുഗമമായി നടന്നു. കൊല്‍ക്കത്തയിലെ ജനങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ഇക്കാര്യങ്ങള്‍ കൂടെ പരിഗണിക്കണം, ഗവാസ്‌കര്‍ പറഞ്ഞു.
 
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മെസ്സിയും സംഘവും വന്നപ്പോള്‍ രാഷ്ട്രീയക്കാരുടെ വലിയ നിരയാണ് മെസ്സിക്ക് മുന്നില്‍ തടിച്ചുകൂടിയത്. മൈതാനത്ത് മെസ്സിയെ കാണാന്‍ സാധിക്കാതെ വന്നതോടെ ആരാധകര്‍ പ്രകോപിതരാകുകയും മെസ്സി നിശ്ചയിച്ചതിലും വേഗത്തില്‍ മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് കാണികള്‍ അക്രമാസക്തരായതോടെ പരിപാടിയുടെ പ്രധാന സംഘാടകനും സ്‌പോര്‍ട്‌സ് പ്രൊമോട്ടറുമായ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മെസ്സിയോടും ആരാധകരോടും മാപ്പ് പറഞ്ഞിരുന്നു. കാണികള്‍ക്ക് സംഘാടകര്‍ ടിക്കറ്റ് ഫീസ് തിരിച്ച് നല്‍കണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. 4000- 15000 രൂപ വരെയായിരുന്നു ടിക്കറ്റ് ഇനത്തില്‍ സംഘാടകര്‍ ഈടാക്കിയിരുന്നത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
India vs South Africa, 4th T20I: ഇന്നും സഞ്ജു കളിക്കില്ല, ഗില്‍ തുടരും; ജയിച്ചാല്‍ പരമ്പര