ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ ആധിപത്യം; കുതിച്ച് കോലി

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് റാങ്കിങ്ങില്‍ നാലാമത്

രേണുക വേണു| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (15:43 IST)

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ആധിപത്യം. യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. പാക്കിസ്ഥാന്‍ ബാറ്റര്‍ ബാബര്‍ അസം ആണ് രണ്ടാം സ്ഥാനത്ത്. ലോകകപ്പ് തുടങ്ങുന്ന സമയത്ത് ഒന്‍പതാം റാങ്കില്‍ ആയിരുന്ന വിരാട് കോലി മൂന്നാം സ്ഥാനത്തേക്ക് കയറി. ലോകകപ്പിലെ മികച്ച പ്രകടനമാണ് കോലിക്ക് സ്ഥാനക്കയറ്റം സമ്മാനിച്ചത്. ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 765 റണ്‍സാണ് കോലി നേടിയത്. ടൂര്‍ണമെന്റിലെ താരവും കോലി തന്നെ. രണ്ടാം സ്ഥാനത്തുള്ള ബാബറിനേക്കാള്‍ 33 പോയിന്റ് മാത്രം പിന്നിലാണ് കോലി ഇപ്പോള്‍.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് റാങ്കിങ്ങില്‍ നാലാമത്. 769 പോയിന്റാണ് രോഹിത്തിനുള്ളത്. ലോകകപ്പില്‍ രോഹിത് 597 റണ്‍സ് നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്കാണ് അഞ്ചാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ആണ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാമത്. ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ് മൂന്നാം സ്ഥാനത്തും ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തുമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :