'അവരെ ആവശ്യമില്ലെങ്കിൽ മുൻപ് പറയണമായിരുന്നു'; ബിസിസിഐയെ കുത്തി അശ്വിൻ
2027 ഏകദിന ലോകകപ്പിലേക്ക് മുതിർന്ന താരങ്ങളെ ആവശ്യമില്ലായിരുന്നെങ്കിൽ അക്കാര്യം കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്ക് ശേഷമെങ്കിലും കൃത്യമായി അവരെ അറിയിക്കണമായിരുന്നെന്ന് അശ്വിൻ പറഞ്ഞു
വിരാട് കോലി, രോഹിത് ശർമ അടക്കമുള്ള മുതിർന്ന താരങ്ങളെ 2027 ലോകകപ്പിലേക്ക് വേണ്ടായിരുന്നെങ്കിൽ അത് മുൻകൂട്ടി പറയണമായിരുന്നെന്ന് ഇന്ത്യയുടെ മുൻതാരം രവിചന്ദ്രൻ അശ്വിൻ. രോഹിത് ശർമയെ ഏകദിന ക്രിക്കറ്റിൽ നിന്ന് പുറത്താക്കാൻ ബിസിസിഐ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് അശ്വിന്റെ പ്രതികരണം.
2027 ഏകദിന ലോകകപ്പിലേക്ക് മുതിർന്ന താരങ്ങളെ ആവശ്യമില്ലായിരുന്നെങ്കിൽ അക്കാര്യം കഴിഞ്ഞ ചാംപ്യൻസ് ട്രോഫിക്ക് ശേഷമെങ്കിലും കൃത്യമായി അവരെ അറിയിക്കണമായിരുന്നെന്ന് അശ്വിൻ പറഞ്ഞു. പരിശീലകൻ ആണെങ്കിലും മാനേജ്‌മെന്റ് ആണെങ്കിലും ഇക്കാര്യത്തിൽ കളിക്കാരോടു കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് അശ്വിൻ പറയുന്നു.
' സെപ്റ്റംബർ-ഒക്ടോബറിൽ ദക്ഷിണാഫ്രിക്ക പര്യടനത്തിനായി ഇന്ത്യ പോകുന്നു. അപ്പോൾ കോലിയേയും രോഹിത്തിനേയും ടീമിൽ ആവശ്യമുണ്ടോ? ഈ ചോദ്യം എന്നോടാണെങ്കിൽ 'വേണം' എന്നേ ഞാൻ മറുപടി തരൂ. നമുക്ക് അവരുടെ പരിചയസമ്പത്ത് തുടർന്നും വേണം. ജയ്‌സ്വാൾ അവസരത്തിനായി കാത്തുനിൽക്കുന്ന കാര്യം എനിക്ക് അറിയാം. പക്ഷേ 2027 ഏകദിന ലോകകപ്പ് പദ്ധതികളിൽ മുതിർന്ന താരങ്ങൾ ഉണ്ടാകില്ലെന്നുണ്ടെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നു. നിങ്ങളുടെ കരിയർ അവസാനിപ്പിച്ച് പോകൂ... എന്ന് പറഞ്ഞു കേൾക്കുന്നത് ഒരു താരത്തിനും ഇഷ്ടമുള്ളതല്ല. മോശം ഫോം ഏത് കളിക്കാരനും വന്നേക്കാം. അപ്പോഴും അവരുമായി ബോർഡും പരിശീലകനും കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്,' അശ്വിൻ പറഞ്ഞു.