2018ന് ശേഷമുള്ള പ്രകടനം സ്റ്റോക്സിനും മുകളിൽ, എതിരാളികളില്ലാതെ ജഡേജയുടെ മുന്നേറ്റം

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (18:48 IST)
ലോകക്രിക്കറ്റിലെ തന്നെ ഇന്ന് നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഓൾറൗണ്ടറിൽ ഒരാളാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഏറെകാലത്തിന് ശേഷം പരിക്കിൽ നിന്നും മടങ്ങിയെത്തിയെ ടെസ്റ്റ് പരമ്പരയിലും ബാറ്റ് കൊണ്ടും ബോളുകൊണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് താരം. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ഇന്നിങ്ങ്സിൽ 5 വിക്കറ്റ് നേടിയ താരം ബാറ്റിംഗിനിറങ്ങിയപ്പോഴും മികച്ച പ്രകടനമാണ് നടത്തിയത്.

2018ന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽ ലോകത്തെ തന്നെ മികച്ച ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ജഡേജയ്ക്ക് എതിരാളികൾ തന്നെയില്ല എന്നത് വ്യക്തം. 2018ന് ശേഷം 40+ ബാറ്റിംഗ് ശരാശരിയിൽ അമ്പതിലേറെ വിക്കറ്റുകൾ സ്വന്തമായുള്ള ഏകതാരമാണ് ജഡേജ. 2018ന് ശേഷം ടെസ്റ്റിൽ 1404 റൺസും 82 വിക്കറ്റുമാണ് ജഡേജ നേടിയത്. 48.41 എന്ന ബാറ്റിംഗ് ശരാശരിയിലാണ് ഇത്രയും റൺസ് താരം നേടിയത്.

ലോകത്തെ ഏറ്റവും മികച്ച ഓൾറൗണ്ടറായി പരിഗണിക്കുന്ന സ്റ്റോക്സിൻ്റെ ബാറ്റിംഗ് ശരാശരി 36.47 ശതമാനമാണ്. 2018ന് ശേഷം 1405 റൺസും 92 വിക്കറ്റുമാണ് സ്റ്റോക്സിൻ്റെ സമ്പാദ്യം. ഓസീസിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിങ്ങ്സിൽ 5 വിക്കറ്റും ബാറ്റ് ചെയ്യവെ ഫിഫ്റ്റിയും ജഡേജ സ്വന്തമാക്കിയിരുന്നു. കരിയറിൽ ഇത് ആറാം തവണയാണ് ഒരേ മത്സരത്തിൽ ജഡ്ഡു ഫിഫ്റ്റിയും അഞ്ച് വിക്കറ്റും നേടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :