ഇറ്റാലിയൻ ജോബ് ഏറ്റെടുത്ത് മാഞ്ചിനി, പരിശീലക ടീമിൽ ഇതിഹാസ പരിശീലകൻ ക്ലൗഡിയോ റാനിയേരിയും
നേരത്തെ ഇറ്റാലിയന്‍ പരിശീലകനായി യൂറോ കപ്പടക്കം ഇറ്റലിക്ക് നേടികൊടുക്കാന്‍ മാഞ്ചിനിയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത് റോബര്‍ട്ടോ മാഞ്ചിനി. കഴിഞ്ഞ ലോകകപ്പ് എഡീഷനുകളിലൊന്നും തന്നെ യോഗ്യത നേടാന്‍ ഫുട്‌ബോളില്‍ വലിയ പാരമ്പര്യമുള്ള ഇറ്റാലിയന്‍ ടീമിനായിരുന്നില്ല. 2026ലെ ലോകകപ്പിലും യോഗ്യത നേടാനാവാതെ നാണം കെട്ടതോടെയാണ് സമൂലമായ പരിഷ്‌കരണങ്ങള്‍ ലക്ഷ്യമിട്ട് വിഖ്യാത പരിശീലകനെ ഇറ്റലി തിരിച്ചുവിളിച്ചത്. നേരത്തെ ഇറ്റാലിയന്‍ പരിശീലകനായി യൂറോ കപ്പടക്കം ഇറ്റലിക്ക് നേടികൊടുക്കാന്‍ മാഞ്ചിനിയ്ക്ക് സാധിച്ചിട്ടുണ്ട്.
നേരത്തെ ഇറ്റലിയെ പരിശീലിപ്പിച്ചിട്ടുള്ള മാഞ്ചിനി 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഹെഡ് കോച്ചാകുന്നത്. ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്റ്ററായി ലെസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകന്‍ ക്ലൗഡിയോ റാനിയേരിയേയും നിയമിച്ചു. പൗളോ മാള്‍ഡീനി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ നിയമനം.നേരത്തെ മുന്‍ ഇറ്റാലിയന്‍ താരം ആന്ദ്രെ പിര്‍ലോയെ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ബെറ്റിങ് സ്ഥാപനവുമായുള്ള താരത്തിന്റെ ബന്ധം തിരിച്ചടിയായി. 2014ലെ ലോകകപ്പിന് ശേഷം ലോകകപ്പ് യോഗ്യത നേടാന്‍ ഇറ്റലിയ്ക്കായിട്ടില്ല.
നേരത്തെ 2018 മുതല്‍ 2023 വരെ ഇറ്റലിയുടെ പരിശീലകനായിരുന്നു മാഞ്ചിനി. 2021ല്‍ ഇറ്റലിയ്ക്ക് യൂറോകപ്പ് നേടികൊടുക്കാന്‍ മാഞ്ചിനിക്കായിരുന്നു. 2023ലാണ് മാഞ്ചിനി പരിശീലകസ്ഥാനം രാജിവെച്ച് സൗദി അറേബ്യയിലേക്ക് മാറിയത്. 4 തവണ ലോകചാമ്പ്യന്മാരായ ഇറ്റലിയ്ക്ക് ലോകകപ്പ് യോഗ്യത നേടികൊടുക്കുക എന്നതാണ് നിലവില്‍ മാഞ്ചിനിയ്ക്ക് മുന്നിലുള്ള വലിയ ലക്ഷ്യം.