എത്ര കളിച്ചിട്ടും കാര്യമൊന്നുമില്ല, ഇന്ത്യയുടെ ഭാവി പദ്ധതികളിൽ ഷമി ഇല്ല
ദുലീപ് ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ യുവതാരങ്ങളെ വെല്ലുന്ന പ്രകടനം നടത്താന്‍ ഷമിക്കായിരുന്നു.
ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുമ്ര നിരന്തരം പരിക്കുകള്‍ മൂലം വലയുമ്പോഴും സീനിയര്‍ പേസറായ മുഹമ്മദ് ഷമിക്ക് മുന്നില്‍ മുഖം തിരിച്ച് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ ബുമ്രയെ നേരത്തെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നു. താരത്തിന്റെ പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിലായിരുന്നു തീരുമാനമെങ്കിലും പരിക്ക് മാറാതെ വന്നതോടെ ബുമ്രയ്ക്ക് പകരം ജമ്മു കശ്മീര്‍ പേസര്‍ അഖ്വിബ് നബിയെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ 2 രഞ്ജി സീസണുകളിലും മികച്ച പ്രകടനം നടത്തിയ നബി ടീമില്‍ ഇടം അര്‍ഹിക്കുന്ന താരമാണ്. എങ്കിലും ബുമ്രയെ പോലൊരു സീനിയര്‍ താരത്തിന് പകരക്കാരനെ തേടുമ്പോള്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കഴിവ് തെളിയിച്ച ഷമിയെ ടീം വീണ്ടും പരിഗണിക്കാത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നേരത്തെയും പേസര്‍മാരുടെ പേരുകള്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ വലിയ അവഗണനയാണ് ഷമി നേരിട്ടിട്ടുള്ളത്. അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി വന്നതോടെയാണ് ശാരീരികക്ഷമതയും പ്രായവും ചൂണ്ടിക്കാട്ടി ഷമിയെ അവഗണിക്കുന്നത് പതിവായത്.
ദുലീപ് ട്രോഫി അടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ യുവതാരങ്ങളെ വെല്ലുന്ന പ്രകടനം നടത്താന്‍ ഷമിക്കായിരുന്നു. സെലക്ഷന്‍ ചര്‍ച്ചകളില്‍ തന്നെ പരിഗണിക്കാത്തതില്‍ ഷമി തന്നെ തന്റെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുക ഷമിക്ക് മുന്നില്‍ വിദൂരമായ സാധ്യത മാത്രമാണ്. ഇംഗ്ലണ്ടിനെതിരെ ഗുര്‍നൂര്‍ ബ്രാര്‍, പ്രിന്‍സ് യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിയതോടെ ഷമി തങ്ങളുടെ പദ്ധതികളില്‍ ഇല്ലെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്.